മുംബൈ: പ്രശസ്‌ത നടിയും മോഡലുമായ പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന് റിപ്പോർട്. സെർവിക്കൽ കാൻസർ ബാധിച്ചു മരിച്ചുവെന്ന് പൂനത്തിന്റെ മാനേജർ അറിയിച്ചതായുള്ള വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ, ഗർഭാശയ കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി താൻ തന്നെ പുറത്തുവിട്ട വാർത്തയായിരുന്നു അതെന്ന് പൂനം ഇന്ന് പുറത്തുവിട്ട വീഡിയോയിലൂടെ അറിയിച്ചു.
‘എല്ലാവർക്കും നമസ്‌കാരം. ഞാനുണ്ടാക്കിയ ബഹളത്തിന് മാപ്പ്. ഞാൻ വേദനിപ്പിച്ച എല്ലാവർക്കും മാപ്പ്. സെർവിക്കൽ കാൻസറിനെ കുറിച്ചുള്ള ചർച്ചകൾ സൃഷ്‌ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. എന്റെ മരണത്തെ കുറിച്ച് ഉണ്ടാക്കിയത് വ്യാജ വാർത്തയായിരുന്നു. അതുകൊണ്ട് ഈ രോഗത്തെ കുറിച്ച് ചർച്ച നടന്നു’- പൂനം പാണ്ഡെ വീഡിയോയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം നടിയുടെ ഔദ്യോഗിക സാമൂഹിക മാദ്ധ്യമ പേജിലാണ് മരണവാർത്ത എത്തിയത്. ‘ഞങ്ങൾ ഓരോരുത്തർക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെർവിക്കൽ കാൻസറിന് കീഴടങ്ങി. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവർക്ക് അവരുടെ സ്‌നേഹവും കരുതലും എന്താണെന്ന് അറിയാം’- എന്ന കുറിപ്പോടെയാണ് പൂനത്തിന്റെ മരണവാർത്ത എത്തിയത്.
ഇതോടെ ബോളിവുഡ് താരങ്ങളടക്കം ഞെട്ടലും അനുശോചനങ്ങളും അർപ്പിച്ചു. എന്നാൽ, രാത്രി വൈകിയപ്പോൾ തന്നെ മരണവാർത്ത അഭ്യൂഹമാണെന്നും ഇവർ തന്നെ പ്രചരിപ്പിച്ചതാണെന്നും തരത്തിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. രോഗത്തെ സംബന്ധിച്ച് ഒരു വിവരവും പൂനം വെളിപ്പെടുത്തിയിരുന്നില്ല. ജനുവരി 29 വരെ പോസ്‌റ്റ് ചെയ്‌ത ചിത്രങ്ങളിലും വീഡിയോകളിലും അവരെ പൂർണാരോഗ്യത്തോടെയാണ് കണ്ടിരുന്നത്.
മരണത്തെ കുറിച്ച് കുടുംബാംഗങ്ങളുടെയോ ആശുപത്രിയുടെയോ പ്രതികരണമോ പുറത്തുവന്നിരുന്നില്ല. ഇതോടെയാണ് വാർത്തയെ കുറിച്ച് സംശയങ്ങൾ ഉയർന്നത്. പൂനം പാണ്ഡെയുടെ കുടുംബത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും എല്ലാവരും ഔട്ട് ഓഫ് കവറേജ് ആയിരുന്നു. എന്നാൽ, ഇന്ന് ഉച്ചയോടെ മരിച്ചിട്ടില്ലെന്ന വിശദീകരണത്തോടെ പൂനം തന്നെ രംഗത്തെത്തി. അതേസമയം, ഇത്തരമൊരു നാടകം കളിച്ചതിൽ പൂനത്തിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ വിമർശനം ശക്‌തമാവുകയാണ്. നടിക്കെതിരെ നടപടി എടുക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.
Most Read| മെയ് പത്തിനകം ഇന്ത്യൻസേന പിൻമാറുമെന്ന് മാലദ്വീപ്; വ്യക്‌തത വരുത്താതെ ഇന്ത്യ