ലഖ്‌നൗ: യുപിയിലെ ജനസംഖ്യാ നിയന്ത്രണ ബില്ലിനെതിരെ എതിര്‍പ്പുകള്‍ രൂക്ഷമാകുന്നു. ജനസംഖ്യാ നിയന്ത്രണ ബില്‍ പാസാക്കുന്നത് ജനാധിപത്യത്തിന്റെ കൊലപാതകത്തിന് തുല്യമാണെന്ന് സമാജ് വാദി പാര്‍ട്ടി പ്രതികരിച്ചു. കുട്ടികള്‍ ദൈവത്തിന്റെ വരദാനമാണെന്നും അതാര്‍ക്കും തടയാനാകില്ലെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് ഷഫിഖ്വര്‍ റഹ്‌മാന്‍ ബാര്‍ഖ് അഭിപ്രായപ്പെട്ടു. രാഷ്‌ട്രീയ അജണ്ടയാണ് ബില്ലിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് നേതൃത്തിന്റെ പ്രതികരണം.
ബില്ലിനെതിരെ എതിര്‍പ്പുകള്‍ വ്യാപകമാകുമ്പോഴും സുസ്‌ഥിര വികസനവും സാമ്പത്തിക സ്‌ഥിരതയും മികച്ച ജീവിത സാഹചര്യങ്ങളും ഉണ്ടാകുന്നതിന് ജനസംഖ്യാ നിയന്ത്രണം വേണമെന്നാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാർ പറഞ്ഞത്. രാജ്യത്തിന്റെ വരുമാനം വര്‍ധിക്കുന്നതിനും ആരോഗ്യ രംഗം മെച്ചപ്പെടുന്നതിനും ഇത് സഹായിക്കും. എല്ലാ പൗരൻമാരും ഇക്കാര്യത്തില്‍ ബോധവാൻമാരായിരിക്കണം എന്നും ശരദ് പവാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംസ്‌ഥാനത്ത് ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് രൂപം പുറത്തുവിട്ടതായി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അറിയിച്ചത്. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സർക്കാർ ആനുകൂല്യവും ജോലിയും നിഷേധിക്കുന്നതാണ് കരട് ബിൽ. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തും. നിലവിൽ സർക്കാർ ജോലി ഉള്ള വ്യക്‌തി ആണെങ്കിൽ സ്‌ഥാനക്കയറ്റം നിഷേധിക്കുമെന്നും കരട് ബില്ലിൽ വ്യക്‌തമാക്കുന്നു. നേരത്തെ അസമും സമാന നിയമം കൊണ്ടുവന്നിരുന്നു.
Read also: സുസ്‌ഥിര വികസനത്തിന് ജനസംഖ്യാ നിയന്ത്രണം അനിവാര്യം; ശരദ് പവാർ