മുംബൈ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് പുറത്തിറക്കിയതിന് പിന്നാലെ ജനസംഖ്യാ നിയന്ത്രണത്തിന് പരോക്ഷ പിന്തുണയുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാർ. സുസ്‌ഥിര വികസനവും സാമ്പത്തിക സ്‌ഥിരതയും മികച്ച ജീവിത സാഹചര്യങ്ങളും ഉണ്ടാകുന്നതിന് ജനസംഖ്യാ നിയന്ത്രണം വേണമെന്ന് ശരദ് പവാർ പ്രതികരിച്ചു.
രാജ്യത്തിന്റെ വരുമാനം വര്‍ധിക്കുന്നതിനും ആരോഗ്യ രംഗം മെച്ചപ്പെടുന്നതിനും ഇത് സഹായിക്കും. എല്ലാ പൗരൻമാരും ഇക്കാര്യത്തില്‍ ബോധവാൻമാരായിരിക്കണം എന്നും ശരദ് പവാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സംസ്‌ഥാനത്ത് ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് രൂപം പുറത്തുവിട്ടതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചത്. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സർക്കാർ ആനുകൂല്യവും ജോലിയും നിഷേധിക്കുന്നതാണ് കരട് ബിൽ.
തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തും. നിലവിൽ സർക്കാർ ജോലി ഉള്ള വ്യക്‌തി ആണെങ്കിൽ സ്‌ഥാനക്കയറ്റം നിഷേധിക്കുമെന്നും കരട് ബില്ലിൽ വ്യക്‌തമാക്കുന്നു. നേരത്തെ അസമും സമാന നിയമം കൊണ്ടുവന്നിരുന്നു.
Most Read: കൊടകര കുഴൽപ്പണ കേസ്; ചോദ്യം ചെയ്യലിന് കെ സുരേന്ദ്രൻ ബുധനാഴ്‌ച ഹാജരാകും