ബെയ്‌ജിംഗ്:ചൈനയിൽ ജനനനിരക്ക് കുറയുന്നതോടൊപ്പം, വിവാഹിതരാകുന്നവരുടെ എണ്ണത്തിലും കുറവ് സംഭവിക്കുന്നെന്ന് ഔദ്യോഗിക കണക്കുകൾ. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം നിലവിൽ നേരിടുന്ന ജനസംഖ്യാ പ്രതിസന്ധിയെ ഇത് രൂക്ഷമാക്കുമെന്ന് ചൈന സ്‌റ്റാറ്റിസ്‌റ്റിക്കൽ ഇയർബുക്ക് 2021ന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ചൈനയിലെ വിവാഹ രജിസ്ട്രേഷനുകളുടെ എണ്ണം തുടർച്ചയായ ഏഴാം വർഷവും കുറയുകയാണ്.
17 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു 2020ൽ. 2021ന്റെ ആദ്യ മൂന്നു പാദങ്ങളിൽ രാജ്യത്ത് മൊത്തം 5.87 ദശലക്ഷം ദമ്പതികളാണ് വിവാഹിതരായത്. 2020ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് അൽപം കുറവാണിത്. രാജ്യത്തെ ജനനനിരക്കും കുറയുന്നുണ്ട്. കഴിഞ്ഞ വർഷം 0.852 ശതമാനമായിരുന്നു രാജ്യത്തെ ജനനനിരക്ക്. 1978നുശേഷം ആദ്യമായാണ് ജനനനിരക്ക് ഒരു ശതമാനത്തിൽ താഴെയെത്തുന്നത്.
നേരത്തെ ജനസംഖ്യ വർധിക്കുന്നത് വലിയ ഭീഷണിയായ കാലത്ത് ഏർപ്പെടുത്തിയ പതിറ്റാണ്ടുകൾ പഴക്കമുള്ള ‘ഒറ്റക്കുട്ടിനയം’ റദ്ദാക്കി 2016ലാണ് രണ്ട് കുട്ടികൾക്ക് വരെ അനുമതി നൽകിയത്. മൂന്നു കുട്ടികൾ വരെയാവാമെന്ന് ഈ വർഷം നിയമം പരിഷ്‌കരിച്ചു. എന്നിട്ടും ഇതിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
ലോകത്തെ ഏറ്റവും വലിയ വിപണി, ഏറ്റവുമധികം മനുഷ്യവിഭവശേഷി തുടങ്ങിയ ഘടകങ്ങൾ ചൈനീസ് സമ്പദ് വ്യവസ്‌ഥയുടെ വളർച്ചയിൽ സഹായകമായിരുന്നു. എന്നാൽ മനുഷ്യവിഭവ ശേഷി രാജ്യത്ത് കുറഞ്ഞു വരികയാണെന്ന് നിലവിലെ കണക്കുകൾ വ്യക്‌തമാക്കുന്നു.
Read Also: രാജ്യത്ത് ഡിസംബറോടെ ‘സ്‌പുട്‌നിക് ലൈറ്റ്’ വാക്‌സിൻ വിതരണം തുടങ്ങും