കൊൽക്കത്ത: പശ്‌ചിമ ബംഗാൾ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വൈകിട്ട് ഡെൽഹിയിൽ എത്താൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്ന് വൈകിട്ട് അഞ്ചരയോടെ എത്തിച്ചേരണമെന്നാണ് നിർദ്ദേശം. ക്രമസമാധാന സാഹചര്യത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് ഉദ്യോഗസ്‌ഥരെ വീണ്ടും ഡെൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. നാളെ ആഭ്യന്തര മന്ത്രി അമിത് ഷാ ഡെൽഹിയിലേക്ക് പോകാനിരിക്കെയാണിത്.
ബംഗാളിലെ അമിത് ഷായുടെ പരിപാടികൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, മന്ത്രിയുടെ റാലിയിൽ വെച്ച് തൃണമൂൽ വിമതൻ സുവേന്ദു അധികാരി ബിജെപിയിൽ ചേരുമെന്നാണ് സൂചന. ഷായുടെ ആദ്യ സന്ദർശന സ്‌ഥലമായ മെദിനിപൂരിൽ വെച്ചായിരിക്കും ഇവർ ഒരുമിച്ച് വേദി പങ്കിടുക. സുവേന്ദു അധികാരിക്കൊപ്പം കൂടുതൽ തൃണമൂൽ നേതാക്കൾ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.
ബംഗാളിൽ അധികാരം നേടാൻ വൻ പദ്ധതികളാണ് ബിജെപി നടത്തുന്നത്. മണ്ഡലങ്ങളുടെ ചുമതല നൽകി കേന്ദ്ര മന്ത്രിമാരടക്കം 7 പേരെ കഴിഞ്ഞ ദിവസം ബിജെപി ബംഗാളിലേക്ക് നിയോഗിച്ചിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയും പശ്‌ചിമ ബംഗാളിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഐപിഎസ് ഉദ്യോഗസ്‌ഥരെ ചൊല്ലിയുള്ള തർക്കം ഉടലെടുക്കുന്നത്.
നഡ്ഡയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്‌ഥരെ സുരക്ഷാ വീഴ്‌ച ആരോപിച്ച് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് തിരികെ വിളിച്ചു. ഈ നീക്കം സംസ്‌ഥാന അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും അത് അംഗീകരിക്കില്ലെന്നും ആയിരുന്നു മുഖ്യമന്ത്രി മമത ബാനർജിയുടെ നിലപാട്. ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്‌ഥലമാറ്റ ഉത്തരവും ഇറക്കിയിരുന്നു.
Also Read: വീണ്ടും ആൾക്കൂട്ടക്കൊല; ബിഹാറിൽ കന്നുകാലി മോഷണം ആരോപിച്ച് യുവാവിനെ മർദ്ദിച്ചു കൊന്നു