കവരത്തി: ഭരണ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം ശക്‌തമാകുന്നതിനിടെ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് കവരത്തിയിലെത്തും. ഒരാഴ്‌ചത്തെ സന്ദർശനത്തിൽ ദ്വീപിൽ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങളുടെ പുരോഗതി പട്ടേൽ വിലയിരുത്തും. ഉച്ചയോടെ കവരത്തിയിൽ എത്തുന്ന പ്രഫുൽ പട്ടേൽ, വിവിധ വകുപ്പ് ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തും.
അതേസമയം, അഡ്‌മിനിസ്ട്രേറ്ററുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് നിവാസികൾ ഇന്ന് കരിദിനം ആചരിക്കും. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് ദ്വീപ് സമൂഹം കരിദിനം ആചരിക്കുന്നത്. രാവിലെ മുതൽ വീടുകളിൽ കറുത്ത കൊടി ഉയർത്തും. കറുത്ത വസ്‌ത്രം ധരിക്കാനും കറുത്ത മാസ്‌ക് അണിയാനും ആഹ്വാനം ചെയ്‌തിട്ടുണ്ട്.
അഡ്‌മിനിസ്ട്രേറ്ററായി ചുമതലയെടുത്തതിന് ശേഷമുള്ള പ്രഫുൽ പട്ടേലിന്റെ മൂന്നാമത്തെ ലക്ഷദ്വീപ് സന്ദർശനമാണിത്. എന്നാൽ പഴയ സ്‌ഥിതിവിശേഷമല്ല ദ്വീപുകളിൽ നിലവിലുള്ളത്. പ്രതിഷേധം കനക്കുന്നതിന് ഇടയിലേക്കാണ് ഇത്തവണ പ്രഫുൽ പട്ടേൽ പറന്നിറങ്ങുന്നത്. ഇതുവരെ ദ്വീപിൽ കണ്ടിട്ടില്ലാത്ത പ്രതിഷേധ പ്രകടനങ്ങളാണ് ഭരണകൂടത്തിന് എതിരെ ഇവിടെ അരങ്ങേറുന്നത്. വിവാദ ഉത്തരവുകളിൽ, മൽസ്യത്തൊഴിലാളി ബോട്ടുകളിൽ സർക്കാർ ഉദ്യോഗസ്‌ഥരെ നിയമിക്കാനുള്ള ഉത്തരവ് മാത്രമാണ് പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചത്. മറ്റു ഭരണപരിഷ്‌കരണ തീരുമാനങ്ങളുമായി ഭരണകൂടം മുന്നോട്ട് പോവുകയാണ്.
അതേസമയം, ഭരണ പരിഷ്‌കാര നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്‌മിനിസ്‌ട്രേറ്ററെ കവരത്തിയിലെത്തി കാണാൻ സേവ് ലക്ഷദ്വീപ് ഭാരവാഹികൾ അനുമതി തേടിയിട്ടുണ്ട്. എന്നാൽ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.
Read also: എംപിക്കെതിരെ വധഭീഷണി: നിശബ്‌ദയാക്കാമെന്ന് കരുതേണ്ട; കെ സുധാകരൻ