ന്യൂഡെൽഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ പാർലമെന്റിലെ പ്രസംഗം ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തിന് എതിരെ വിമർശനവുമായി കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. എല്ലാ പ്രശ്‌നങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും രാഷ്‌ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രതിപക്ഷം പുനഃപരിശോധിക്കണം എന്നും ജോഷി പറഞ്ഞു.
16 പ്രതിപക്ഷ രാഷ്‌ട്രീയ പാർട്ടികൾ രാഷ്‌ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് നേരത്തെ പറഞ്ഞിരുന്നു. മാത്രവുമല്ല കർഷക വിരുദ്ധ കാർഷിക ബില്ലുകൾ നിയമമാക്കി ഒപ്പ് വച്ച നടപടിയിൽ പ്രതിഷേധിച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രസംഗം ബഹിഷ്‌കരിക്കും എന്ന് ആം ആദ്‌മി പാർട്ടി നേതാക്കളും നേരത്തെ വ്യക്‌തമാക്കിയിരുന്നു. കാർഷിക നിയമങ്ങളിൽ ഒപ്പുവച്ച നടപടിയെ ‘കർഷകരുടെ മരണ വാറണ്ടിലെ ഒപ്പ്’ എന്നാണ് എഎപി വിശേഷിപ്പിച്ചത്.
അതേസമയം സമരം തുടരുന്ന കർഷകർക്ക് സർക്കാർ നിരവധി ഓഫറുകൾ നൽകിയിട്ടുണ്ടെന്ന് ജോഷി പറഞ്ഞു.
‘ഇത് ഏറ്റവും നിർഭാഗ്യകരമാണ്. ഞാൻ 17 വർഷമായി സഭയിൽ ഉണ്ട്. രാഷ്‌ട്രപതിയുടെ പ്രസംഗം ഞങ്ങൾ ഒരിക്കലും ബഹിഷ്‌കരിച്ചിട്ടില്ല. പാർട്ടി രാഷ്‌ട്രീയത്തിന് മുകളിലാണ് രാഷ്‌ട്രപതി. ഞങ്ങൾ നിരവധി ഓഫറുകൾ കർഷകർക്ക് നൽകിയിട്ടുണ്ട്. ഉപാധികൾ നൽകിയിട്ടുണ്ട്. ക്ളോസ് ചർച്ചക്ക് ഞങ്ങൾ തയ്യാറാണ്,’ കേന്ദ്രമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
മാത്രവുമല്ല റിപ്പബ്ളിക് ദിനത്തിലെ കർഷകരുടെ ട്രാക്‌ടർ മാർച്ചിനിടെ നടന്ന അക്രമ സംഭവങ്ങൾ ജനാധിപത്യത്തിന് എതിരായ ആക്രമണമാണെന്നും ജോഷി പറഞ്ഞു.
Read Also: ഗാസിപൂരിൽ 144; കർഷക നേതാവ് രാകേഷ് ടിക്കായത്ത് നിരാഹാര സമരം ആരംഭിച്ചു