ഒരു ദിവസം പ്രായമുള്ള വെബ്സൈറ്റ്, കട്ട് ആന്റ് പേസ്‌റ്റ് ഉള്ളടക്കം; യുപി പോലീസിന് എതിരെ പ്രശാന്ത് ഭൂഷൺ

By Desk Reporter, Malabar News
Prashant-Bhushan_2020-Sep-26
Ajwa Travels

ന്യൂ ഡെൽഹി: ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനും പോലീസിനും എതിരെ ‘അന്താരാഷ്‌ട്ര ​ഗൂഢാലോചന’ നടന്നു എന്ന വാദത്തെ ഖണ്ഡിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. യുപിൽ കലാപത്തിന് ആഹ്വാനം ചെയ്‌തുവെന്നും ‘രാജ്യാന്തര ​ഗൂഢാലോചന’ നടന്നുവെന്നും ആരോപിച്ച് പോലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത വെബ്സൈറ്റിന്റെ വസ്‌തുതകൾ മുൻനിർത്തിയാണ് പ്രശാന്ത് ഭൂഷണിന്റെ വിമർശനം.

“വൗ! ഒന്നിലധികം എഫ്‌ഐ‌ആർ രജിസ്‌റ്റർ ചെയ്‌ത ഹത്രസിൽ കലാപം നടത്താനുള്ള ‘അന്താരാഷ്‌ട്ര ​ഗൂഢാലോചന’യെക്കുറിച്ചുള്ള യോഗിയുടെ കഥ പോലീസും അവരുടെ മേലധികാരികളും തമ്മിലുള്ള ക്രിമിനൽ ​ഗൂഢാലോചന ആണെന്ന് തോന്നുന്നു!”- പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.

വെബ്‌സെറ്റിൽ എൻ.വൈ.പി.ഡി(ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റ്)യെയും വെളുത്ത വർഗക്കാരായ വംശീയവാദികളെയും ഒഴിവാക്കണമെന്നാണ് പ്രധാനമായും പറയുന്നത്. ബ്ലാക്ക്‌ലൈവ്‌സ് മാറ്ററിൽ നിന്നുള്ള ഇം​ഗ്ലീഷ് ഉള്ളടക്കം കട്ട് ആന്റ് പേസ്‌റ്റ് ചെയ്‌ത്‌ യുപിയിൽ എങ്ങനെയാണ് ഒരാൾക്ക് കലാപം ഉണ്ടാക്കാൻ കഴിയുകയെന്നും പ്രശാന്ത് ഭൂഷൺ ചോദിച്ചു. ഇതാണ് ഹത്രസിൽ ​ഗൂഢാലോചന നടന്നുവെന്ന് ആക്രോശിക്കാൻ യോഗിയുടെ പോലീസ് ആധാരമായി ചൂണ്ടിക്കാട്ടുന്നത് എന്നും പ്രശാന്ത് ഭൂഷൺ പരിഹസിച്ചു.

കഴിഞ്ഞദിവസമാണ് ഹത്രസ് സംഭവത്തിൽ യുപി പോലീസ് പുതിയ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്‌. ഇതിൽ justiceforhathrasvictim.carrd.co എന്ന വെബ്‌സൈറ്റിന് ഗൂഢാലോചനയുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, അന്താരാഷ്‌ട്ര ​ഗൂഢാലോചന നടന്നുവെന്ന് പോലീസ് ആരോപിക്കുന്ന ഈ വെബ്സൈറ്റിന്റെ വിവരങ്ങൾ മാദ്ധ്യമ പ്രവർത്തകയായ രോഹിണി സിംഗ് പുറത്തുവിട്ടിരുന്നു. രോഹിണി സിംഗിന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് പ്രശാന്ത് ഭൂഷൺ യുപി സർക്കാരിനും പോലീസിനും എതിരെ രം​ഗത്തെത്തിയത്.

ഒക്‌ടോബർ മൂന്നിനാണ് പോലീസ് ആരോപണം ഉന്നയിക്കുന്ന വെബ്സൈറ്റ് രൂപീകരിച്ചതെന്നും ഇത് എവിടെയും സർക്കുലേറ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും രോഹിണി സിം​ഗിന്റെ ട്വീറ്റിൽ പറയുന്നു. ഇത് സാധൂകരിക്കുന്ന വെബ്‌സൈറ്റ് സ്‌ക്രീൻ ഷോട്ടുകളടക്കം രോഹിണി സിംഗ് ട്വീറ്റ് ചെയ്‌തിരുന്നു.

“അന്താരാഷ്‌ട്ര ​ഗൂഢാലോചന നടന്നുവെന്ന് പറയപ്പെടുന്ന വെബ്സൈറ്റ് ഒക്‌ടോബർ മൂന്നിനാണ് രൂപീകരിച്ചത്, എന്നാൽ ഒക്‌ടോബർ നാലോടെ 19 എഫ്ഐആറാണ് ഇതിനെതിരെ രജിസ്‌റ്റർ ചെയ്‌തത്‌. യോഗിജിയുടെ പോലീസ് വളരെ കാര്യക്ഷമമാണ്, കാരണം ഇപ്പോൾ പബ്ലിഷ് ചെയ്യപ്പെടുകയും ആരും സർക്കുലേറ്റ് ചെയ്യുകയും ചെയ്യാത്ത ഒരു വെബ്‌സൈറ്റിനെ കുറിച്ച് അവർക്ക് വിവരം ലഭിച്ചിരിക്കുന്നു” – രോഹിണി സിം​ഗ് ട്വീറ്റ് ചെയ്‌തു.

പോലീസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന എഫ്.ഐ.ആറിൽ justiceforhathrasvictim.carrd.co എന്ന വെബ്‌സൈറ്റിൽ എങ്ങനെ സുരക്ഷിതമായി പ്രതിഷേധങ്ങൾ നടത്താം, പോലീസിനെ ഒഴിവാക്കാം തുടങ്ങിയ വിവരങ്ങളും അടങ്ങിയിരുന്നതായി പറയുന്നുണ്ട്. അമേരിക്കയിലെ ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ’ എന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഈ സൈറ്റിൽ അധികവും ഉണ്ടായിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

Must Read:  എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE