കൊച്ചി: ഗൾഫ് പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള യാത്ര കഠിനമാക്കുന്ന പുതിയ നിയന്ത്രണങ്ങളെ ചോദ്യംചെയ്ത് കൊണ്ട് ‘പ്രവാസി ലീഗൽ സെൽ’ കേരളാ ഹൈക്കോടതിയെ സമീപിക്കുന്നു.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യുഎഇയിൽ നിന്നും ഇതര ഗൾഫ് രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഫെബ്രുവരി 22 മുതൽ ഏർപ്പെടുത്തിയിട്ടുള്ളത്.
പ്രായ വ്യത്യാസമില്ലാതെ, ഇന്ത്യയിലേക്ക് യാത്ര ചെയുന്ന എല്ലാവർക്കും 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇന്ത്യയിലെ എയർപോർട്ടിൽ ഇറങ്ങിയാൽ സ്വന്തം ചെലവിൽ മറ്റൊരു കോവിഡ് പരിശോധന നടത്തുകയും 14 ദിവസം വീടുകളിൽ ക്വാറന്റെയിനിൽ കഴിയുകയും വേണം.
എയർപോർട്ടിലെ കോവിഡ് പരിശോധനക്ക് ഒരാൾ 2000 രൂപയോളം ടെസ്റ്റ് ഫീസായി നൽകണം. ഒരു കുടുംബത്തിലെ കുഞ്ഞുങ്ങൾ ഉൾപ്പെടെ നാലോ അഞ്ചോ പേർക്ക് ഒറ്റത്തവണ യാത്ര ചെയ്യണമെങ്കിൽ വേണ്ടിവരുന്ന കോവിഡ് പരിശോധനാഫീസും ടിക്കറ്റ് നിരക്കും എയർപോർട്ടിൽ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടും കാരണം സാധാരണ പ്രവാസികൾ ദുരിതത്തിലാണ്.
ഇന്ത്യയിലെ ഒട്ടുമിക്ക എയർപോർട്ടിലും ആർടിപിസിആർ പരിശോധന നടത്താനുള്ള ക്രമീകരണങ്ങളില്ല എന്നതാണ് യാഥാർഥ്യം. ഇതും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. കോവിഡ് കാലമായത് കൊണ്ട് അടിയന്തിര സാഹചര്യങ്ങളിൽ മാത്രമാണ് പ്രവാസികൾ ഇന്ത്യയിലേക്ക് വരുന്നത്. ഇവരെ ക്രൂരമായി വേട്ടയാടുന്ന നിയമങ്ങളും നിബന്ധനകളുമാണ് പുതുതായി നടപ്പിലാക്കി വരുന്നത്.
ഇന്ത്യയിലെ എയർപോർട്ടിൽ വൻതുകനൽകി വീണ്ടും നടത്തേണ്ട ആർടിപിസിആർ പരിശോധന പിൻവലിക്കണം. വിദേശത്തുനിന്നും വാക്സിനേഷൻ നടത്തി നാട്ടിലേക്ക് വരുന്നവർ, നാട്ടിൽ ക്വാറന്റെയിനിൽ പോകണമെന്ന നിയമവും പിൻവലിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേന്ദ്ര-കേരള സർക്കാരുകൾക്ക് ഞങ്ങൾ നിവേദനം നൽകിയിരുന്നു.
ഇതിൽ നടപടി സ്വീകരിക്കാത്തത് കൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനം എടുത്തത്; പ്രവാസി ലീഗൽ സെൽ ഗ്ളോബൽ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാം, ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, ബഹ്റൈൻ കോ-ഓർഡിനേറ്റർ അമൽ ദേവ് എന്നിവർ അറിയിച്ചു.
എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ടാണ് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി യാത്രയാരംഭിച്ച് മണിക്കൂറുകൾക്ക് അകം ഇന്ത്യയിലെ ഏതെങ്കിലും എയർപോർട്ടിൽ വന്നിറങ്ങുന്നത്. വീണ്ടും വൻതുക നൽകി കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന ക്രൂരമാണ്. സാമ്പത്തിക ചൂഷണവും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെ ലംഘനവുമാണ്. ഇവ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഞങ്ങൾ നിയമനടപടിക്ക് ഒരുങ്ങുന്നത്; പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ പറഞ്ഞു.
Most Read: എംഎൽഎമാരെ ഭീഷണിപ്പെടുത്തി, രാജിവെക്കാൻ നിർബന്ധിച്ചു; നാരായണസാമി