ഭോപ്പാൽ: മധ്യപ്രദേശിലെ നിവാഡിയിൽ കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരൻ മരിച്ചു. ഇന്ന് പുലർച്ചയോടെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സൈന്യവും ദുരന്തനിവാരണ സേനയും സംയുക്‌തമായി നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കുട്ടിയെ പുറത്തെടുത്തത്. ആരോഗ്യനില വളരെ മോശമായതിനാൽ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഏകദേശം 96 മണിക്കൂറാണ് കുട്ടി കുഴൽ കിണറിൽ കഴിഞ്ഞത്.
Also Read: കോവിഡ് വാക്‌സിൻ; ആധാര്‍ നിര്‍ബന്ധമല്ല, മുന്‍ഗണന പട്ടികക്ക് സൗജന്യ വാക്‌സിൻ
ഹർകിഷൻ-കപൂരി ദമ്പദികളുടെ മകനായ പ്രഹ്ളാദ് ബുധനാഴ്‌ചയാണ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ 200 അടി താഴ്‌ചയുള്ള കുഴൽ കിണറിലേക്ക് വീഴുന്നത്. കുഴൽ കിണറിന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നത്. പ്രദേശത്ത് ആളുകളുടെ തിരക്കൊഴിവാക്കാൻ കലക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരുന്നു.