മലപ്പുറം: ബറോഡ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. കരുവാരക്കുണ്ടിലെ കുണ്ടോടയിൽ കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ചതോടെയാണ് സമീപത്തെ വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. വെള്ളച്ചാട്ടം കാണാൻ പോകുന്ന വഴിയിലെ കൊക്കോ തോട്ടത്തിലാണ് പട്ടാപ്പകൽ കടുവ ഇറങ്ങിയത്. വെള്ളച്ചാട്ടം കാണാൻ വന്ന പാണ്ടിക്കോട് സ്വദേശികളായ യുവാക്കളാണ് കടുവയെ ആദ്യം കണ്ടത്.
കുണ്ടോടയിൽ മലമുകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന ചോലവെള്ളം പാറമുകളിൽ പതിക്കുന്നത് മനോഹര കാഴ്‌ചയാണ്. അവധി ദിവസങ്ങളിൽ ഒട്ടേറെപ്പേർ ഇവിടെ എത്താറുണ്ട്. എന്നാൽ, കടുവയുടെ സാന്നിധ്യം സ്‌ഥിരീകരിച്ച വഴിയിലൂടെ സഞ്ചരിക്കുന്നത് അപകടമായതിനാലാണ് വെള്ളച്ചാട്ടം കാണാൻ പോകുന്നതിന് അധികൃതർ വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം, കുണ്ടോടയിൽ കടുവയെ കണ്ട സ്‌ഥലത്ത് കഴിഞ്ഞ ദിവസം വനംവകുപ്പ് രണ്ട് നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്‌ച പട്ടാപ്പകൽ കടുവ ഇറങ്ങിയ കുണ്ടോടയിലെ സ്വകാര്യ വ്യക്‌തിയുടെ താമസസ്‌ഥലത്താണ് നിരീക്ഷണ ക്യാമറകൾ സ്‌ഥാപിച്ചത്. കാട്ടുപന്നിയെ കൊന്ന് തിന്നാനുള്ള ശ്രമത്തിനിടെയാണ് കടുവ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കടുവയെ കണ്ട സ്‌ഥലത്ത് നിന്ന് സൈലന്റ്‌വാലി വനാതിർത്തിയിലേക്ക് 500 മീറ്റർ ദൂരം മാത്രമാണുള്ളത്. വന്യജീവി കേന്ദ്രമായ പാണ്ടൻ മലയും സമീപത്താണ്. അവിടെ നിന്നാണ് കടുവ സ്വകാര്യ വ്യക്‌തിയുടെ കൊക്കോ തോട്ടത്തിലേക്ക് ഇറങ്ങിയതെന്നാണ് നിഗമനം.
Most Read: സംസ്‌ഥാനത്ത് ഓൺലൈൻ ലോട്ടറി തട്ടിപ്പ്; അന്വേഷണം ശക്‌തമാക്കി