തിരുവനന്തപുരം: സംസ്‌ഥാനത്ത് അവശ്യ സാധനങ്ങളുടെ വില വർധിക്കുന്നു. സപ്ളൈകോ വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങളുടെ വില വർധിപ്പിക്കാൻ ഇന്ന് ചേർന്ന എൽഡിഎഫ് യോഗത്തിൽ തീരുമാനമായി. ഉചിതമായ സമയത്ത് തീരുമാനമെടുക്കാൻ ഭക്ഷ്യമന്ത്രി ജിആർ അനിലിന് ഇടതു മുന്നണി അനുവാദം നൽകി. ഏഴ് വർഷത്തിന് ശേഷമാണ് സംസ്‌ഥാനത്ത് വില വർധനവ് നടപ്പിലാക്കുന്നത്.
ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്‌ക്കാണ് വില കൂട്ടുന്നത്. സപ്ളൈകോ നേരിടുന്ന പ്രതിസന്ധി ഭക്ഷ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചിരുന്നു. അവശ്യ സാധനങ്ങൾക്ക് 25 ശതമാനം വില കൂട്ടാനുള്ള നിർദ്ദേശമാണ് മന്ത്രി ആവശ്യപ്പെട്ടത്. സപ്ളൈകോയുടെ ആവശ്യം ന്യായമാണെന്ന് വിലയിരുത്തിയ യോഗം, ആവശ്യം അംഗീകരിക്കുകയായിരുന്നു.
അതേസമയം, എത്ര ശതമാനം വർധനയെന്ന് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിലക്കയറ്റം പിടിച്ചു നിർത്താനെന്ന പേരിൽ ഏഴ് വർഷമായി ഒരേ വിലക്ക് വിൽപ്പന നടത്തുന്ന 13 ഇനം സബ്‌സിഡി സാധനങ്ങളുടെ വില അടിയന്തിരമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സപ്ളൈകോ സർക്കാരിനെ സമീപിച്ചിരുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇതല്ലാതെ വഴിയില്ലെന്നായിരുന്നു സപ്ളൈകോയുടെ വാദം.
11 വർഷമായി വിപണി ഇടപെടൽ നടത്തിയ ഇനത്തിൽ 1525.34 കോടി രൂപയാണ് സർക്കാർ സപ്ളൈകോയ്‌ക്ക് നൽകാനുള്ളത്. കൊവിഡ് കാലത്തും മറ്റും കിറ്റ് നൽകിയ ഇനത്തിൽ ലഭിക്കേണ്ട തുകയും ഇതിൽ ഉൾപ്പെടും. 600 കോടിയിലേറെ രൂപയാണ് സാധനങ്ങൾ നൽകിയ വിതരണക്കാർക്ക് സപ്ളൈകോ നൽകാനുള്ള നിലവിലെ കുടിശിക. വിതരണക്കാർ മുൻകൂർ പണം നൽകാതെ സാധനങ്ങൾ നൽകാൻ തയ്യാറല്ലാത്തതിനാൽ സപ്ളൈകോയുടെ 1500ൽപരം വിൽപ്പന കേന്ദ്രങ്ങളിൽ സബ്‌സിഡി സാധനങ്ങൾ ഉൾപ്പടെ പലതും സ്‌റ്റോക്കില്ല.
സാധനങ്ങൾ സ്‌റ്റോക്കില്ലാതായതോടെ സപ്ളൈകോ വിൽപ്പന ശാലകളിലൂടെ 9 മുതൽ 10 കോടി രൂപ വരെ പ്രതിദിന വരുമാനം ലഭിച്ചിരുന്നത് ഇപ്പോൾ നാല് കോടിയിൽ താഴെയായി. കഴിഞ്ഞ ഓണക്കാലത്ത് സ്പോൺസേർഡ് രീതിയിൽ പ്രത്യേക ഓണച്ചന്തകൾ നടത്തിയപ്പോൾ മാത്രമാണ് വരുമാനം ഉയർന്നത്.
Most Read| ‘ഗവർണർമാർ തീകൊണ്ട് കളിക്കരുത്’; ജനാധിപത്യം എവിടെ എത്തുമെന്ന് സുപ്രീം കോടതി