തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദശനത്തിന്റെ ഭാഗമായി ഗുരുവായൂരിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നാളെ സുരക്ഷാ അവലോകന യോഗം നടക്കും. 17ന് ആണ് പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തുന്നത്. വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഗുരുവായൂരിൽ ഒരുക്കിയിട്ടുള്ളത്. സുരക്ഷ കണക്കിലെടുത്ത് ഗുരുവായൂരിൽ നടക്കുന്ന വിവാഹങ്ങളുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ബുധനാഴ്‌ച ഗുരുവായൂരിൽ എത്തുന്നത്. രാവിലെ ഏഴ് മണിക്ക് മുമ്പ് ശ്രീകൃഷ്‌ണ കോളേജ് ഹെലിപാഡിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി ശ്രീവൽസം ഗസ്‌റ്റ് ഹൗസിലെത്തും. തുടർന്ന് ക്ഷേത്ര ദർശനം. പിന്നാലെ 8.45ഓടെ വിവാഹത്തിൽ പങ്കെടുക്കും. അതിനിടെ, പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു വിവാഹങ്ങൾ മാറ്റിവെച്ചെന്ന പ്രചാരണം തള്ളി ദേവസ്വം രംഗത്തെത്തി.
എല്ലാ വിവാഹങ്ങളും നടത്തുമെന്ന് അഡ്‌മിനിസ്‌ട്രേറ്റർ കെപി വിനയൻ അറിയിച്ചു. സുരക്ഷയുടെ ഭാഗമായി വിവാഹങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയുള്ള ക്രമീകരണമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബുക്ക് ചെയ്‌ത മറ്റു വിവാഹങ്ങളും ഈ സമയത്ത് നടക്കുമെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കെകെ അനീഷ് കുമാർ അറിയിച്ചു. പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ചു 40ലേറെ വിവാഹങ്ങൾ വെളുപ്പിന് അഞ്ചിനും ആറിനുമിടയിൽ ക്രമീകരിച്ചിട്ടുണ്ട്.
ഓരോ വിവാഹ സംഘങ്ങളിലും 20 പേർക്ക് മാത്രമാണ് പങ്കെടുക്കാനുള്ള അനുമതി. ഇവരെല്ലാം തിരിച്ചറിയൽ രേഖ ഹാജരാക്കി പോലീസിൽ നിന്ന് പ്രത്യേക പാസെടുക്കണം. ബുധനാഴ്‌ച ഏഴ് മണിമുതൽ ഒമ്പത് വരെയാണ് നിയന്ത്രണങ്ങൾ ഉണ്ടാവുക. രാവിലെ അഞ്ചു മുതൽ ആറുവരെയും പിന്നീട് പ്രധാനമന്ത്രി മടങ്ങി ഒമ്പത് മണിക്ക് ശേഷം മറ്റു വിവാഹങ്ങളും നടത്തും.
Most Read| രാഹുലിനെതിരെ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആരോപണം; എംവി ഗോവിന്ദന് വക്കീൽ നോട്ടീസ്