തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതൽ നിയന്ത്രണങ്ങളോടെ സ്വകാര്യ ബസുകൾ സർവീസ് നടത്തും. ഒറ്റ, ഇരട്ടയക്ക നമ്പർ അടിസ്‌ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലാകും സർവീസ് നടത്തുക. നാളെ (വെള്ളിയാഴ്‌ച) ഒറ്റയക്ക നമ്പറുള്ള ബസുകൾക്ക് സർവീസ് നടത്താം. ശനിയും ഞായറും ബസ് സർവീസ് അനുവദിക്കുന്നതല്ല.
നിലവിലെ കോവിഡ് സാഹചര്യത്തില്‍ സംസ്‌ഥാനത്തെ എല്ലാ ബസുകളെയും നിരത്തിലിറക്കാന്‍ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് വ്യക്‌തമാക്കി. സർവീസുകൾ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ നടത്താവൂ എന്നും നിർദ്ദേശമുണ്ട്.
നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതിന് പിന്നാലെ ഇന്ന് മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളും സർവീസ് ആരംഭിച്ചു. യാത്രക്കാരുടെ ആവശ്യാനുസരണം ആയിരിക്കും ഓർഡിനറി സർവീസ് നടത്തുക. കൂടാതെ ദീർഘദൂര സർവീസുകളുടെ എണ്ണം കൂട്ടാനും തീരുമാനം ആയിട്ടുണ്ട്.
പൊതുവെ യാത്രക്കാർ കൂടുതലുള്ള തിങ്കൾ, വെള്ളി ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ സമ്പൂർണ ലോക്ക്ഡൗൺ തീരുമാനിച്ചിട്ടുള്ള ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം നടത്തുമെന്നും അധികൃതർ വ്യക്‌തമാക്കി.
അതേസമയം ലോക്ക്ഡൗൺ, ട്രിപ്പിൾ ലോക്ക്ഡൗൺ എന്നിവ ഏർപ്പെടുത്തുന്ന പ്രദേശങ്ങളിൽ കെഎസ്ആർടിസി സർവീസുകൾക്ക് സ്‌റ്റോപ്പ് അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.
Most Read: കോഴയാരോപണം; സുരേന്ദ്രനെതിരെ കേസെടുത്ത് സുല്‍ത്താന്‍ ബത്തേരി പോലീസ്