ദിസ്‌പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ പ്രചാരണങ്ങൾക്കായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് എത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി അസമിൽ എത്തുന്ന പ്രിയങ്ക ക്ഷേത്ര ദർശനത്തോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുക. ഗുവാഹത്തിയിലെത്തുന്ന പ്രിയങ്ക ആദ്യം കാമാഖ്യ ക്ഷേത്രത്തിൽ പ്രാർഥന നിർവഹിക്കും, തുടർന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലഖിംപുരിലേക്ക് പുറപ്പെടും.
ബിജെപിയുടെയും സഖ്യകക്ഷിയായ എജിപിയുടെയും ശക്‌തമായ സാന്നിധ്യമുള്ള ബ്രഹ്‌മപുത്ര നദിയുടെ വടക്കൻ തീരത്തുള്ള ജില്ലകളിൽ പ്രിയങ്ക പ്രചാരണം നടത്തും. പൗരത്വ ഭേദഗതി നിയമത്തിന് (സിഎഎ) എതിരെ കടുത്ത പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച മേഖലയാണ് അസമിലെ വടക്കൻ ഭാഗങ്ങൾ.
2019ൽ സിഎഎക്കെതിരെ ഇവിടെ രണ്ടുമാസം നീണ്ടുനിന്ന പ്രക്ഷോഭങ്ങൾ അരങ്ങേറിയിരുന്നു. എന്നാൽ, ജനവികാരം സർക്കാരിന് എതിരാണെന്ന് മനസിലാക്കിയ ബിജെപി, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിരവധി വികസന പദ്ധതികളാണ് ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുടർച്ചയായ മൂന്ന് സന്ദർശനങ്ങൾക്ക് ശേഷമാണ് പ്രിയങ്ക ഗാന്ധി അസമിലെത്തുന്നത്. ലഖിംപുർ, ബിഹ്പുരിയ, ബിസ്വനഥ്, തേസ്‌പൂർ എന്നീ നാല് നിയമസഭാ മണ്ഡലങ്ങളിലും പ്രിയങ്ക പ്രചാരണം നടത്തും.