പാലക്കാട്: ഇന്ധന വില വർധനക്ക് എതിരെ വേറിട്ട പ്രതിഷേധവുമായി നവദമ്പതികൾ. താലികെട്ട് കഴിഞ്ഞ് വധുവും വരനും ഒന്നിച്ച് വരന്റെ വീട്ടിലേക്കുള്ള ആദ്യയാത്രക്ക് തിരഞ്ഞെടുത്തത് കാളവണ്ടിയാണ്. ചിറ്റൂർ മുട്ടിരിഞ്ഞി ബാലകൃഷ്‌ണന്റെ മകൻ അഭിയും പൊൽപുള്ളി പൊറയംകാട്ടിൽ മനോഹരന്റെ മകൾ രമ്യയുമാണ് തങ്ങളുടെ ആദ്യയാത്ര കാളവണ്ടിയിൽ ആക്കിയത്.
ഇന്നലെയായിരുന്നു വിവാഹം. ചിറ്റൂർകാവ് പരിസരത്തു നിന്നും വരന്റെ വീട് വരെയാണ് ഇവർ കാളവണ്ടിയിൽ യാത്ര ചെയ്‌ത് പ്രതിഷേധം രേഖപ്പെടുത്തിയത്. ദമ്പതികളുടെ കയ്യിലും കാളവണ്ടിയുടെ വശങ്ങളിലും ഇന്ധന വിലവർധനക്ക് എതിരെയുള്ള പോസ്‌റ്ററുകളും ഉണ്ടായിരുന്നു.
പാലക്കാട് സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് അഭി. ജോലിയുടെ ഭാഗമായി ഒരു ദിവസം 100 കിലോമീറ്ററിലധികം ബൈക്കിൽ യാത്ര ചെയ്യേണ്ടി വരാറുണ്ട്. ഇന്ധന വിലവർധന തന്റെ വരുമാനത്തെ കാര്യമായി ബാധിച്ചുവെന്നും അതിനെതിരായ പ്രതിഷേധമായാണ് സ്വന്തം കല്യാണത്തിനു കാളവണ്ടി തിരഞ്ഞെടുത്തതെന്നും അഭി പറഞ്ഞു. കൊഴിഞ്ഞാമ്പാറയിലെ സുഹൃത്തിന്റെ വീട്ടിലെ വണ്ടിയാണു യാത്രക്കായി ഉപയോഗിച്ചത്.
Also Read: ജില്ലയിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള അനൗൺസ്‌മെന്റിന് വിലക്ക്