കൊച്ചി: സംസ്‌ഥാന സർക്കാരുമായി ഉണ്ടാക്കിയ 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിന്‍വാങ്ങുന്നതായി കിറ്റെക്‌സ്. പദ്ധതികള്‍ സംബന്ധിച്ച് സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തില്‍ നിന്ന് പിൻമാറുന്നെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ് അറിയിച്ചു.
കിറ്റെക്‌സില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ പ്രതിഷേധിച്ചാണ് വികസന പദ്ധതിയില്‍ നിന്ന് പിൻമാറുന്നതെന്ന് കിറ്റെക്‌സ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്‌തമാക്കുന്നു.
ഒരു അപ്പാരല്‍ പാര്‍ക്കും മൂന്ന് വ്യവസായ പാര്‍ക്കും നിർമിക്കാനായിരുന്നു ധാരണാപത്രം. ഒരു മാസത്തിനിടെ കിറ്റെക്‌സില്‍ 11 പരിശോധനങ്ങള്‍ നടന്നെന്നും എന്നാല്‍ നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തുകയോ നോട്ടീസ് നല്‍കുകയോ ചെയ്‌തിട്ടില്ലെന്നും കിറ്റെക്‌സ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ചൊവ്വാഴ്‌ച രാവിലെയും പരിശോധന നടന്നെന്നും ആരാണെന്നും എന്താണെന്നും പറയുന്നില്ലെന്നും വിവിധ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളെ കൊണ്ടുവന്നാണ് ഡിപ്പാര്‍ട്ടുമെന്റുകള്‍ പരിശോധന നടത്തുന്നതെന്നും സാബു ജേക്കബ് ആരോപിച്ചു.
എല്ലാ ദിവസവും ഇത്തരത്തില്‍ പരിശോധന നടക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയാണെന്നും പരിശോധനയില്‍ എന്താണ് കണ്ടെത്തിയത് എന്നുപോലും പരിശോധനക്ക് വന്നവര്‍ പറയുന്നില്ലെന്നും സാബു ജേക്കബ് പറഞ്ഞു. രാഷ്‌ട്രീയ വൈരാഗ്യം തീര്‍ക്കുന്ന നടപടിയാണിതെന്നും കിറ്റെക്‌സ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് ഇത്തരത്തില്‍ പരിശോധന നടത്തിയതെന്നും കമ്പനി ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും സാബു ജേക്കബ് പറഞ്ഞു.
2020 ജനുവരിയില്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമത്തില്‍ വെച്ചാണ് കിറ്റെക്‌സ് സംസ്‌ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. ഒരു അപ്പാരല്‍ പാര്‍ക്ക്, മൂന്ന് മറ്റു വ്യവസായ പാര്‍ക്കുകള്‍ എന്നിവ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതികളായിരുന്നു ധാരണാപത്രത്തില്‍ ഉണ്ടായിരുന്നത്. പദ്ധതികളുമായി ബന്ധപ്പെട്ട സ്‌ഥലമെടുപ്പ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.
എന്നാൽ, നിലവില്‍ വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്‌ഥയാണ് ഉള്ളതെന്നും സംസ്‌ഥാനത്ത് വ്യവസായ സൗഹാര്‍ദ സാഹചര്യമല്ലെന്നും സാബു ജേക്കബ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
Most Read: അനുമതിയില്ലാതെ ഇടമലക്കുടി സന്ദർശിച്ചു; വ്‌ളോഗർ സുജിത് ഭക്‌തനെതിരെ അന്വേഷണം