ന്യൂ ഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷകവിരുദ്ധ നിയമത്തിനെതിരെ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കനക്കുന്നു. അതിനിടയില്‍ കര്‍ഷക സംഘടനകളുടെ സംയുക്‌ത വേദിയുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ തുടരുന്ന റെയില്‍പാത ഉപരോധ സമരത്തില്‍ റെയില്‍വേക്ക് ഉണ്ടായ നഷ്‌ടം 200 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഒക്‌ടോബര്‍ 7 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്.
പഞ്ചാബില്‍ 33 സ്‌ഥലങ്ങളിലാണ് റെയില്‍പാത ഉപരോധ സമരം നടക്കുന്നത്. ഇതുകൂടാതെ ദേശീയ പാതകളിലെ ടോള്‍ പ്ലാസകളിലും ഉപരോധങ്ങള്‍ ശക്‌തമാണ്. ഒക്‌ടോബര്‍ 8 വരെയുള്ള കണക്കുകള്‍ പ്രകാരം ദേശീയ പാത അതോറിറ്റിക്ക് പഞ്ചാബില്‍ ഏകദേശം 7.5 കോടി രൂപയും ഹരിയാനയില്‍ 3.5 കോടി രൂപയും വരുമാനത്തില്‍ നഷ്‌ടം സംഭവിച്ചിട്ടുണ്ട്. പഞ്ചാബില്‍ അംബാനി, അദാനി ഗ്രൂപ്പുകളുടെ പെട്രോൾ പമ്പുകളടക്കം സമരക്കാര്‍ ഉപരോധിക്കുന്നുണ്ട്.
ബിജെപിയിലെ നേതാക്കളെയും സമരക്കാര്‍ ഉപരോധിക്കുന്നുണ്ട്. ഫത്തേബാദ് ജില്ലയിലെ അഹേര്‍വാന്‍, ഭാനി ഖേര, അംബാല ജില്ലയിലെ ബറോല തുടങ്ങിയ ഗ്രാമങ്ങളിലേക്ക് ബിജെപിക്കാര്‍ക്ക് പ്രവേശനമില്ലെന്ന് എഴുതിയ ബോര്‍ഡ് സ്ഥാപിച്ചു. മുന്നറിയിപ്പ് അവഗണിച്ച് ആരെങ്കിലും പ്രവേശിച്ചാല്‍ അനന്തരഫലത്തിന് അവര്‍ തന്നെയാകും ഉത്തരവാദികളെന്നും കര്‍ഷകര്‍ പറയുന്നു. അതിനിടയില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജെജെപി നേതാവും ഹരിയാനയിലെ ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗതാലയുടെ വീട് സ്‌ഥിതി ചെയ്യുന്ന സിര്‍സയില്‍ കര്‍ഷകപ്രക്ഷോഭം ഇന്നലെയും തുടര്‍ന്നു. ഒക്‌ടോബര്‍ 6നാണ് സിര്‍സയില്‍ പ്രക്ഷോഭം ആരംഭിച്ചത്.
Read also: കർഷക പ്രതിഷേധത്തിന് എതിരായ പരാമർശം; കങ്കണക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം