ന്യൂഡെല്‍ഹി: വിലക്ക് മറികടന്ന് വിലക്കയറ്റത്തിനെതിരേ പാര്‍ലമെന്റില്‍ പ്‌ളക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച നാല് എംപിമാരെ ലോക്‌സഭയില്‍ നിന്ന് സ്‌പീക്കർ സസ്‌പെൻഡ് ചെയ്‌തു. കോൺഗ്രസ് എംപിമാരായ രമ്യാ ഹരിദാസ്, ടിഎന്‍ പ്രതാപന്‍, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവരെയാണ് പാര്‍ലമെന്റ സമ്മേളനം കഴിയുന്നത് വരെ സസ്‌പെന്‍ഡ് ചെയ്‌തത്.
സസ്‌പെന്‍ഷന് ശേഷം ഇവര്‍ പുറത്ത് കടന്ന് ഗാന്ധിപ്രതിമയ്‌ക്ക് മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.വിഷയത്തില്‍ ഉച്ചക്ക് ചര്‍ച്ചയാവാമെന്ന് സ്‌പീക്കര്‍ അറിയിച്ചിരുന്നുവെങ്കിലും എംപിമാര്‍ വീണ്ടും പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്‌ളക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കണമെങ്കില്‍ പുറത്തുപോവണമെന്ന് സ്‌പീക്കർ ആവശ്യപ്പെട്ടത്. പ്രതിഷേധത്തെ തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവെച്ചു.
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം സഭ പുനരാരംഭിച്ചപ്പോള്‍ പ്രതിപക്ഷ എംപിമാര്‍ പ്‌ളക്കാര്‍ഡുകളുമായി തിരിച്ചെത്തുകയായിരുന്നു. പ്‌ളക്കാര്‍ഡുകളുമായി സഭയിലെത്തിയ എംപിമാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയാണ് സ്‌പീക്കറോട് ആവശ്യപ്പെട്ടത്. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ മുന്നോട്ട് പോവേണ്ടതുണ്ട്. പക്ഷെ ഇതുപോലെ പോവാന്‍ പറ്റില്ല. ഇത്തരം സാഹചര്യം തനിക്ക് അനുവദിക്കാനാവില്ലെന്നും സ്‌പീക്കർ പറഞ്ഞു.
അവശ്യ വസ്‌തുക്കള്‍ക്ക് ജഎസ്‌ടി ഏര്‍പ്പെടുത്തിയതിലൂടെ ഉണ്ടായ വിലവര്‍ധനവ് സംബന്ധിച്ച് തങ്ങള്‍ മുന്നോട്ട് വെക്കുന്ന ആശങ്കകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റിലെത്തി പരിഹാരം കാണമെന്നായിരുന്നു എംപിമാരുടെ ആവശ്യം. ജൂലായ് 18ന് വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ അവശ്യവസ്‌തുക്കളുടെ വിലവര്‍ധനവ് സംബന്ധിച്ച് ഇരുസഭകളിലും ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.
Most Read: ‘സെലൻസ്‌കി’; 150 ദശലക്ഷം പഴക്കമുള്ള ഫോസിലിന് പ്രസിഡണ്ടിന്റെ പേര്