തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമ ഭേദഗതിക്ക് എതിരെ കേരള നിയമസഭയില്‍ കൊണ്ടുവന്ന പ്രമേയത്തെ എതിർക്കാതെ ഏക ബിജെപി എംഎൽഎ ഒ രാജഗോപാൽ. പൊതുമനസാക്ഷി കാർഷിക നിയമത്തിന് എതിരാണെന്നും പൊതു അഭിപ്രായത്തെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാർഷിക നിയമത്തിന് എതിരായ പ്രമേയം നിയമസഭ പാസാക്കിയതിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ആയിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം.
” പൊതുമനസാക്ഷി കാർഷിക നിയമത്തിന് അനുകൂലമല്ലായിരുന്നു. അതുകൊണ്ട് പ്രമേയത്തെ ഞാന്‍ അനകൂലിച്ചു. അതാണ് ജനാധിപത്യ സ്‌പിരിറ്റ് എന്ന് ഞാൻ വിശ്വസിക്കുന്നു. ജനാധിപത്യ സംവിധാനത്തില്‍ ഞാന്‍ പിടിച്ച മുയലിന് രണ്ട് കൊമ്പ് എന്ന് പറഞ്ഞ് നില്‍ക്കേണ്ട ആവശ്യമില്ല. പ്രമേയത്തിലെ ചില പരാമർശങ്ങളോട് വിയോജിപ്പുണ്ട്. അത് ഞാൻ ചൂണ്ടിക്കാട്ടുകയും ചെയ്‌തു,”- ഒ രാജഗോപാല്‍ പറഞ്ഞു.
കേന്ദ്ര നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയത്തെ മുതിർന്ന ബിജെപി നേതാവും എംഎൽഎയുമായ താങ്കൾ പിന്തുണക്കുന്നത് പാർട്ടിക്കുള്ളിൽ ആഭ്യന്തര പ്രശ്‌നത്തിന് ഇടയാക്കില്ലേ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇല്ലാ എന്നായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം. കേന്ദ്രനിയമങ്ങള്‍ പിന്‍വലിക്കണോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിനാലാണ് പ്രമേയത്തെ അനുകൂലിച്ചതെന്നും അദ്ദേഹം വ്യക്‌തമാക്കി.
യുഡിഎഫ്-എല്‍ഡിഎഫ് എംഎല്‍എമാരുടെ പൂര്‍ണ പിന്തുണയോടെയാണ് കാർഷിക നിയമത്തിന് എതിരായ പ്രമേയം പാസാക്കിയത്. കോവിഡ് ബാധയെ തുടര്‍ന്ന് നിരീക്ഷണത്തിലായതിനാല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനത്തില്‍ പങ്കെടുത്തിട്ടില്ല. വിഎസ് അച്യുതാനന്ദന്‍, പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ എന്നിവരും സമ്മേളനത്തില്‍ നിന്നും വിട്ട് നിന്നു.
National News: തീവ്രവാദികളെന്ന് ആരോപിച്ച് പോലീസ് വെടിവെച്ച് കൊന്നു; മരിച്ചവർ നിരപരാധികളെന്ന് കുടുംബം