മാനന്തവാടി: പുൽപ്പള്ളിയിൽ ഇന്ന് നടന്ന അക്രമ സംഭവങ്ങളിൽ പോലീസ് കേസെടുക്കും. വനം വകുപ്പിന്റെ പരാതിയിൽ മൂന്ന് കേസുകൾ രജിസ്‌റ്റർ ചെയ്യാനാണ് പുൽപ്പള്ളി പോലീസിന്റെ തീരുമാനം. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്‌ഥരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനുമാണ് കേസെടുക്കുക. മൃതദേഹം തടഞ്ഞതിനും പോലീസ് ഉദ്യോഗസ്‌ഥരെ തടഞ്ഞതിനും എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യും.
ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാനാണ് തീരുമാനം. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചശേഷം തുടർനടപടി സ്വീകരിക്കും. വെള്ളിയാഴ്‌ച കാട്ടാന ആക്രമണത്തിൽ മരിച്ച വനംവകുപ്പ് വാച്ചർ പോളിന്റെ മൃതദേഹം ഇന്ന് രാവിലെ പുൽപ്പള്ളി ടൗണിൽ എത്തിച്ചതിന് പിന്നാലെയാണ് വൻ പ്രതിഷേധം അരങ്ങേറിയത്. പോളിന്റെ മൃതദേഹം പുൽപ്പള്ളി ബസ് സ്‌റ്റാൻഡിൽ വെച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ട്രാഫിക് ജങ്ഷനിലും ബസ് സ്‌റ്റാൻഡിലുമായിരുന്നു പ്രതിഷേധം നടന്നത്.
പുൽപ്പള്ളി ടൗണിൽ രാവിലെ മുതൽ നടക്കുന്ന പ്രതിഷേധം അക്രമാസക്‌തമായതോടെ പോലീസ് ലാത്തിവീശിയിരുന്നു. എംഎൽഎമാർക്കും പോലീസിനും നേരെ പ്രതിഷേധക്കാർ കസേരയും കുപ്പിയും എറിഞ്ഞതോടെയാണ് പോലീസ് ലാത്തിചാർജ് നടത്തിയത്. വനംവകുപ്പിനെതിരെ കനത്ത പ്രതിഷേധമാണ് നടന്നത്. ജീപ്പ് തടഞ്ഞ പ്രതിഷേധക്കാർ ടയറിന്റെ കാറ്റഴിച്ചുവിട്ടു. റൂഫ് വലിച്ചുകീറി. വനംവകുപ്പ് എന്നെഴുതിയ റീത്ത് ജീപ്പിൽ വെച്ചു. കേണിച്ചിറയിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ ചത്ത പശുവിന്റെ ജഡം വനംവകുപ്പിന്റെ വാഹനത്തിൽ നാട്ടുകാർ കെട്ടിയിട്ടും പ്രതിഷേധിച്ചിരുന്നു.
Most Read| സംസ്‌ഥാനത്ത് ഉയർന്ന ചൂട്; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്