അമൃത്‌സർ: ബിജെപി എംഎല്‍എ അരുണ്‍ നാരംഗിനെ കര്‍ഷകര്‍ മര്‍ദിച്ച സംഭവത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. എംഎല്‍എയെ മര്‍ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംസ്‌ഥാനത്തിന്റെ സമാധാനം തകര്‍ക്കാൻ ആരെയും അനുവദിക്കില്ലെന്നും അമരീന്ദര്‍ സിങ് പറഞ്ഞു. കുറ്റക്കാർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി ദിനകര്‍ ഗുപ്‌തക്ക് നിര്‍ദേശം നല്‍കി.
വാര്‍ത്താ സമ്മേളനത്തിന് എത്തിയ അബോഹര്‍ എംഎല്‍എ അരുണ്‍ നാരംഗിനെ പഞ്ചാബിലെ കര്‍ഷകര്‍ കൈയേറ്റം ചെയ്യുകയും വസ്‍ത്രം വലിച്ച് കീറുകയുമായിരുന്നു. ശേഷം എംഎല്‍എയുടെ ദേഹത്ത് കരിമഷി ഒഴിക്കുകയും ചെയ്‌തു. എംഎല്‍എയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഫരീദ്കോട്ട് എസ്‌പി ഗുര്‍മയില്‍ സിങ്ങിന് പരിക്കേറ്റിരുന്നു.
കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധി തുടരാൻ സാധിക്കില്ലെന്നും ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാൻ മൂന്ന് കാർഷിക നിയമങ്ങളും പിന്‍വലിക്കണമെന്നും അമരീന്ദര്‍ സിങ് പ്രധാനമന്ത്രി നന്ദ്രേമോദിയോട് ആവശ്യപ്പെട്ടു. ഇത്തരം അനിഷ്‌ട സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് കര്‍ഷകരോടും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
Read also: വൃന്ദാവന്‍ കുംഭമേള; പോലീസിന് നേരെ ആര്‍എസ്എസ് ആക്രമണം