ചണ്ടീഗഢ്: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. നവജ്യോത് സിംഗ് സിദ്ദുവിനെ പാർട്ടി അധ്യക്ഷ സ്‌ഥാനത്തേക്ക് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അമരീന്ദർ ഇടഞ്ഞുതന്നെയാണ്. ഇരുവരും തമ്മിലുള്ള തർക്കം കോൺഗ്രസ് എംഎൽഎമാരെയും എംപിമാരെയും രണ്ടു തട്ടുകളിലാക്കി മാറ്റിയിരിക്കുകയാണ്.
നവജ്യോത് സിംഗ് സിദ്ദുവിനെ സംസ്‌ഥാന കോണ്‍ഗ്രസ് മേധാവിയായി ഉയര്‍ത്തുന്നതിനെ എതിര്‍ത്തുകൊണ്ട് ലോക്‌സഭയിലും രാജ്യസഭയിലുമുള്ള പഞ്ചാബിലെ കോണ്‍ഗ്രസ് എംപിമാർ യോഗം ചേർന്ന് ഹൈക്കമാൻഡിനെ കാണാനിരിക്കുകയാണ്. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഭാര്യ പ്രണീത് കൗറിന്റെ നേതൃത്വത്തിലാണ് നീക്കം നടക്കുന്നത് എന്നാണ് പുതിയ വിവരം.
ബിജെപി തള്ളിക്കളഞ്ഞ സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസിന്റെ തലപ്പത്ത് ഇരുത്താനുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തില്‍ പാര്‍ട്ടിയിലെ പഴയ കാല നേതാക്കള്‍ക്ക് വിയോജിപ്പുണ്ടെന്നാണ് അമരീന്ദർ ഉന്നയിക്കുന്ന പ്രധാന വാദം . സിദ്ദു അധ്യക്ഷനായാല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവുമെന്നും നിരവധി നേതാക്കള്‍ രാജിവെക്കുമെന്നും സൂചിപ്പിച്ച് അമരീന്ദര്‍ സിംഗ് കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിക്ക് കത്തയക്കുകയും ചെയ്‌തിരുന്നു.
തിരഞ്ഞെടുപ്പിന് ആറ് മാസം ബാക്കി നിൽക്കെ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നടപടികൾ തിരഞ്ഞെടുപ്പിൽ ദോഷകരമായി ബാധിക്കുമെന്ന് അമരീന്ദർ വ്യക്‌തമാക്കി. സർക്കാരിനെതിരെ നിരവധി ട്വീറ്റുകൾ ചെയ്‌ത സിദ്ദു പരസ്യമായി മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം പരമാവധി എംഎൽഎമാരെ ഒപ്പം നിർത്താനുള്ള നീക്കത്തിലാണ് നവജ്യോത് സിംഗ് സിദ്ദു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മുപ്പതോളം എംഎൽഎമാരുമായി സിദ്ദു കൂടിക്കാഴ്‌ച നടത്തിയിരുന്നു. അതേസമയം തർക്കം പരിഹരിക്കാനായി നിലവിലെ അധ്യക്ഷൻ സുനിൽ ജാഖർ പാർട്ടി എംഎൽഎമാരുടെയും ജില്ലാ അധ്യക്ഷൻമാരുടെയും യോഗം നാളെ രാവിലെ വിളിച്ച് ചേർത്തിട്ടുണ്ട്.
Read also: ശസ്‌ത്രക്രിയക്കായി സൂക്ഷിച്ചിരുന്ന പണം എലി കരണ്ടു; കർഷകന് സഹായം വാഗ്‌ദാനം ചെയ്‌ത് മന്ത്രി