കോട്ടയം: പുതുപ്പള്ളിയിലെ ജനവിധിയറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് സ്‌ഥാനാർഥി ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുന്നു. 381 വോട്ടിന് മുന്നിലാണ് ചാണ്ടി ഉമ്മൻ. പോസ്‌റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. സ്‌ട്രോങ് റൂമുകളുടെ താക്കോലുകൾ മാറിയതിനെ തുടർന്ന് വോട്ടെണ്ണൽ പത്ത് മിനിറ്റ് വൈകിയിരുന്നു. കോട്ടയം ബസേലിയസ് കോളേജിലാണ് വോട്ടെണ്ണൽ. ഏഴ് സ്‌ഥാനാർഥികളാണ് മൽസര രംഗത്തുള്ളത്.
182 ബൂത്തുകളിലെ വോട്ടുകൾ 20 മേശകളിലായാണ് എണ്ണുക. വിജയപ്രതീക്ഷയിലും നെഞ്ചിടിപ്പിലുമാണ് മുന്നണികൾ. അവസാന കണക്കുകൾ അനുസരിച്ചു 72.86 ശതമാനം മണ്ഡലത്തിലെ പോളിങ്. ചാണ്ടി ഉമ്മന്റെ ജയം പ്രവചിക്കുന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൾ യുഡിഎഫ് ക്യാമ്പിന്റെ ആവേശം ഇരട്ടിപ്പിക്കുന്നുണ്ട്. അതേസമയം, യുഡിഎഫ്-ബിജെപി വോട്ടു കച്ചവടം നടന്നില്ലെങ്കിൽ ജെയ്‌ക് സി തോമസ് ജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ നിലപാട്.
ഉമ്മൻ ചാണ്ടി മുഖ്യചർച്ചാ വിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വികസനവും വിവാദങ്ങളും ഒപ്പം ഉയർന്നിരുന്നു. മുൻ മുഖ്യമന്ത്രിയുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്‌ഥാനാർഥിയായി എന്ന അപൂർവതക്കും പുതുപ്പള്ളി സാക്ഷ്യം വഹിച്ചു. ജെയ്‌ക് സി തോമസാണ് ഇടതു മുന്നണി സ്‌ഥാനാർഥി. രണ്ടു തവണ അച്ഛനോട് മൽസരിച്ച ശേഷം ജെയ്‌ക് മൽസരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ. ലിജിൻ ലാലിൽ എൻഡിഎ സ്‌ഥാനാർഥി.
2021ലെ പൊതുതിരഞ്ഞെടുപ്പിൽ 74.84 ശതമാനമായിരുന്നു പുതുപ്പള്ളിയിലെ പോളിങ്. ഇക്കുറി അൽപ്പം കുറവാണെങ്കിലും വിജയപ്രതീക്ഷയിൽ തന്നെയാണ് മുന്നണികൾ. വോട്ടെണ്ണൽ നടക്കുന്ന ബസേലിയസ് കോളേജിന് മുന്നിൽ സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്. 53 വർഷം ഉമ്മൻ ചാണ്ടി പ്രതിനിധീകരിച്ച പുതുപ്പള്ളി മണ്ഡലത്തിലെ അടുത്ത പടനായകൻ ആരെന്ന് വരും മണിക്കൂറിനുള്ളിൽ അറിയാം.
Most Read| മോദിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് പറയാൻ നാണമുണ്ടോ? കെസി വേണുഗോപാൽ