കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി കാവ്യാ മാധവനെ സംവിധായകൻ ബാലചന്ദ്ര കുമാറിനൊപ്പം ഇരുത്തി ചോദ്യം ചെയ്യും. കാവ്യയുടെ ചോദ്യം ചെയ്യൽ ദിവസമായ തിങ്കളാഴ്‌ച ആലുവ പോലീസ് ക്‌ളബ്ബിൽ ഹാജരാകാൻ ബാലചന്ദ്ര കുമാറിന് അന്വേഷണ സംഘം നിർദ്ദേശം നൽകി. കാവ്യക്കെതിരായ തെളിവുകളിൽ ബാലചന്ദ്ര കുമാർ നൽകിയ ഓഡിയോ ക്‌ളിപ്പുകളുണ്ട്. ഇത് കേസിൽ വളരെ നിർണായകമാണ്.
തിങ്കളാഴ്‌ച 11 മണിക്ക് ആലുവ പോലീസ് ക്‌ളബ്ബിൽ ഹാജരാകണമെന്നാണ് കാവ്യക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. ഇതിനിടെ കേസിൽ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്‌ദരേഖ അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു. തുടരന്വേഷണത്തിനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷക്ക് ഒപ്പമാണ് ഈ ശബ്‌ദരേഖ ഉൾപ്പടെ ഡിജിറ്റൽ തെളിവുകൾ അന്വേഷണസംഘം കോടതിയിൽ നൽകിയത്. ഇതിന് പിന്നാലെയാണ് കാവ്യക്ക് ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതും.
ദിലീപിന്റെ ബന്ധു സുരാജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്‌ദരേഖയടക്കമാണ് പുറത്തുവന്നത്. നടി കാവ്യ മാധവൻ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണിയെന്ന് ശബ്‌ദരേഖയിൽ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്‌തമാക്കുന്നുണ്ട്. സുരാജിന്റെ ഫോണിൽ നിന്നാണ് ശബ്‌ദരേഖ വീണ്ടെടുത്തത്.
Most Read: ഓപ്പറേഷൻ പി ഹണ്ട്; 6 വർഷത്തിനിടെ അറസ്‌റ്റിലായ 300 പേരുടെ വിചാരണ തുടങ്ങുന്നു