ന്യൂഡെൽഹി: ജനങ്ങൾ പരസ്‌പരം സംസാരിക്കുമ്പോള്‍ ഇംഗ്ളീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, മറിച്ച് ഇംഗ്ളീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. ഡെൽഹിയിൽ പാർലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ 37ആമത് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) പുറത്തിറക്കിയ പ്രസ്‌താവന പ്രകാരം, ഹിന്ദി നിഘണ്ടുവിൽ ഒരു പരിഷ്‌കരണം നടത്താൻ സമയമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സമിതിയോട് നിർദ്ദേശിച്ചു. കേന്ദ്രമന്ത്രിസഭയുടെ അജണ്ടയുടെ 70 ശതമാനവും ഇപ്പോൾ ഹിന്ദിയിലാണ് തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഒമ്പതാം ക്‌ളാസ് വരെയുള്ള വിദ്യാർഥികൾക്ക് ഹിന്ദിയെക്കുറിച്ചുള്ള പ്രാഥമിക പരിജ്‌ഞാനം, ഹിന്ദി അധ്യാപന പരീക്ഷകളിൽ കൂടുതൽ ശ്രദ്ധ എന്നിവയുടെ ആവശ്യകതയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഊന്നിപ്പറഞ്ഞു. “രാജ്യത്തിന്റെ ഐക്യത്തിന്റെ ഒരു പ്രധാന ഘടകമായി ഔദ്യോഗിക ഭാഷ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മറ്റ് ഭാഷകൾ സംസാരിക്കുന്ന സംസ്‌ഥാനങ്ങളിൽ നിന്നുള്ള ആളുകൾ പരസ്‌പരം ആശയവിനിമയം നടത്തുമ്പോൾ അത് ദേശീയ ഭാഷയിലായിരിക്കണം,”- അമിത് ഷാ പറഞ്ഞു.
അതേസമയം, പ്രസ്‌താവനക്ക് എതിരെ കോൺഗ്രസ്, ശിവസേന, ഡിഎംകെ, തൃണമൂൽ കോൺഗ്രസ് (ടിഎംസി) എന്നിവയുൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രൂക്ഷ വിമർശനമാണ് ഉയർന്നത്. “ഒരു കന്നഡിഗൻ എന്ന നിലയിൽ, ഔദ്യോഗിക ഭാഷയെയും ആശയവിനിമയ മാദ്ധ്യമത്തെയും കുറിച്ചുള്ള അമിത് ഷായുടെ അഭിപ്രായത്തോട് ഞാൻ ശക്‌തമായി വിയോജിക്കുന്നു. ഹിന്ദി ഞങ്ങളുടെ ദേശീയ ഭാഷയല്ല, ഞങ്ങൾ അത് ഒരിക്കലും അനുവദിക്കില്ല,”- കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പരാമർശത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ട്വീറ്റ് ചെയ്‌തു.
History clearly suggests that any attempt to impose Hindi in other States have not gone well.
We take pride in Kannada identity & we believe that Karnataka, as our poet Laureate Kuvempu said, is the daughter of Bharata #IndiaAgainstHindiImposition
— Siddaramaiah (@siddaramaiah) April 8, 2022
“ഞങ്ങൾ ഹിന്ദിയെ ബഹുമാനിക്കുന്നു, എന്നാൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ ഞങ്ങൾ എതിർക്കുന്നു, ഇംഗ്ളീഷ് അന്താരാഷ്‌ട്ര തലത്തിൽ ഉപയോഗിക്കുന്ന ഭാഷയാണ്,”- ടിഎംസി വക്‌താവ് കുനാൽ ഘോഷ് പറഞ്ഞു. “ഇന്ത്യയിൽ വിവിധ ഭാഷകളുള്ള വിവിധ സംസ്‌ഥാനങ്ങളുണ്ട്. അമിത് ഷാ താൻ പറഞ്ഞ കാര്യങ്ങൾ പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്. ഹിന്ദി ദേശീയ ഭാഷയായി അടിച്ചേൽപ്പിക്കുന്നതിനു പകരം, എന്തുകൊണ്ട് കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ വില കുറക്കാൻ ഒന്നും ചെയ്യുന്നില്ല?”- അദ്ദേഹം കൂട്ടിച്ചേർത്തു.
അമിത് ഷാ പറഞ്ഞതിൽ പ്രാദേശിക ഭാഷകളുടെയും പാർട്ടികളുടെയും മൂല്യം കുറക്കാനുള്ള അജണ്ട ഉണ്ടെന്ന് തോന്നുന്നുവെന്ന് ശിവസേന നേതാവ് മനീഷ കയാൻഡെയും പ്രതികരിച്ചു.
Most Read: മുസ്‌ലിം സ്‌ത്രീകളെ ബലാൽസംഗം ചെയ്യുമെന്ന് പുരോഹിതന്‍; പോലീസ് അന്വേഷണം ആരംഭിച്ചു