ന്യൂഡെൽഹി: ടെസ്‌റ്റ് ക്രിക്കറ്റിൽ പുതിയ നേട്ടവുമായി ഓഫ് സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമനായിരിക്കുകയാണ് അശ്വിൻ. 418 വിക്കറ്റുകളുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗിനെയാണ് താരം മറികടന്നത്. കാൺപൂരിലെ ഗ്രീൻ പാർക്ക് സ്‌റ്റേഡിയത്തിൽ ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ആദ്യ ടെസ്‌റ്റിന്റെ അഞ്ചാം ദിനത്തിലാണ് അശ്വിൻ ഈ നേട്ടം കൈവരിച്ചത്. ആദ്യ ഇന്നിംഗ്‌സിൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ അശ്വിൻ തന്റെ വിക്കറ്റ് നേട്ടം 416 ആയി ഉയർത്തിയിരുന്നു.
ന്യൂസീലൻഡ് വിക്കറ്റ് കീപ്പർ ടോം ബ്ളൻഡലിനെ പുറത്താക്കിയതോടെ നേട്ടം 418 ആയി. അനിൽ കുംബ്‌ളെയും കപിൽ ദേവും മാത്രമാണ് അശ്വിനേക്കാൾ കൂടുതൽ വിക്കറ്റ് നേടിയിട്ടുള്ളത്. ഇതിഹാസ ലെഗ് സ്‌പിന്നറായ കുംബ്‌ളെ 132 ടെസ്‌റ്റുകളിൽ നിന്ന് 619 വിക്കറ്റ് നേടിയപ്പോൾ മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് 131 മൽസരങ്ങളിൽ നിന്ന് 434 വിക്കറ്റുകളാണ് വീഴ്‌ത്തിയത്.
ഈ നേട്ടത്തോടെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ടെസ്‌റ്റ് വിക്കറ്റ് വേട്ടക്കാരിൽ 13ആമത് എത്തിയിരിക്കുകയാണ് അശ്വിൻ. 800 വിക്കറ്റുകളുമായി ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് പട്ടികയിൽ ഒന്നാമൻ. അതേസമയം പുതിയ നേട്ടത്തില്‍ താരത്തെ അഭിനന്ദിച്ച് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ഇനി 17 വിക്കറ്റുകൾ കൂടി നേടിയാൽ അശ്വിൻ കപിൽ ദേവിനെ മറികടന്ന് രണ്ടാമതെത്തും. ഇതോടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളർമാരുടെ നിരയിലേക്കാണ് അശ്വിൻ എത്താൻ പോവുന്നത്.
Read Also: സഹകരണ ബാങ്കുകളിലെ ഇടപെടൽ; ആർബിഐയുടേത് നിയമത്തെ വെല്ലുവിളിക്കുന്ന നിലപാടെന്ന് മന്ത്രി