കണ്ണൂര്‍: നഹർ കോളേജിൽ വിദ്യാര്‍ഥി പി അൻഷാദിനെ മാരകമായി മർദ്ദിച്ച സംഭവത്തിൽ ആറുപേരെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്‌ദുൽ ഖാദർ, മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്‌വാൻ എന്നിവരെയാണ് കസ്‌റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെയാണ് ചക്കരക്കൽ പോലീസ് ആറുപേരെയും വീടുകളില്‍ നിന്ന് കസ്‌റ്റഡിയിലെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ രണ്ടാം വർഷ ബിരുദ വിദ്യാർഥി പി അൻഷാദിനെ ഒരു സംഘം മൂന്നാം വർഷ വിദ്യാർഥികൾ ശുചിമുറിയിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. ക്ളാസിലെ പെൺകുട്ടികളോട് സംസാരിക്കുന്നോ എന്ന് ചോദിച്ചും കയ്യിലുള്ള പണം ആവശ്യപ്പെട്ടുമായിരുന്നു അതിക്രൂരമായ മർദ്ദനം.
മണിക്കൂറുകൾക്ക് ശേഷം ആശുപത്രിയിൽ വെച്ചാണ് അൻഷാദിന് ബോധം വീണ്ടുകിട്ടിയത്. ആദ്യം അടിപിടി കേസായി രജിസ്‌റ്റർ ചെയ്‌ത കേസിൽ, തുടരന്വേഷണത്തിലാണ് സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. പ്രതികള്‍ക്ക് എതിരെ റാഗിംഗ് കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.
ആന്റി റാഗിംഗ് നിയമം കൂടി ചേർത്തതോടെ പ്രതികളായ വിദ്യാർഥികൾക്ക് ഇനി ഈ ക്യാംപസിൽ പഠിക്കാനാകില്ല. നേരത്തെയും സമാന സംഭവങ്ങളുണ്ടായിട്ടും കാഞ്ഞിരോട് നഹർ കോളേജ് മാനേജ്മെന്റ് സംഭവം നിയന്ത്രിക്കാത്തതിനെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
Malabar News: വയനാട് പ്രിയദർശിനി പ്ളാന്റേഷൻ ടൂറിസം പദ്ധതി വരുന്നു