ന്യൂഡെൽഹി: ചൈനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് കൃത്യമായ നയമില്ലാത്തതിനാല്‍ രാജ്യസുരക്ഷ വിട്ടുവീഴ്‌ച ചെയ്യപ്പെടുന്നുവെന്ന് രാഹുല്‍ ഗാന്ധി എംപി. ചൈനയുമായുളള ബന്ധത്തില്‍ കേന്ദ്രസര്‍ക്കാരിന് ഒരു നയവുമില്ല. ക്ഷമിക്കാനാകാത്ത വിധം രാജ്യസുരക്ഷയില്‍ വിട്ടുവീഴ്‌ച സംഭവിക്കുകയാണ് എന്നും രാഹുൽ പറഞ്ഞു.
ചൈനയുമായുള്ള അതിര്‍ത്തി വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയവും ചീഫ് ഓഫ് ഡിഫന്‍സ് സ്‌റ്റാഫും വ്യത്യസ്‍ത നിലപാട് സ്വീകരിച്ചതിലും രാഹുല്‍ ഗാന്ധി വിമർശനം ഉന്നയിച്ചു. കേന്ദ്രത്തിന്റെ നിലപാടില്ലായ്‌മയും ‘മിസ്‌റ്റര്‍ 56 ഇഞ്ചിന്റെ ഭയം’ കൊണ്ടുമാണ് വിട്ടുവീഴ്‌ച വേണ്ടിവരുന്നത്. കേന്ദ്രസര്‍ക്കാര്‍ നുണകള്‍ പ്രചരിപ്പിക്കുമ്പോള്‍ അതിര്‍ത്തികളില്‍ ജീവന്‍ പണയപ്പെടുത്തുന്ന സൈനികരെയാണ് ഞാന്‍ ഓര്‍മിക്കുന്നത്; രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയുടെ ഏറ്റവും വലിയ സുരക്ഷാ ഭീഷണിയായി ചൈന മാറിയിരിക്കുന്നു എന്ന് പ്രതിരോധ മേധാവി ജനറൽ ബിപിൻ റാവത്ത് നേരത്തെ വ്യക്‌തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ഹിമാലയൻ അതിർത്തി സുരക്ഷിതമാക്കാൻ യാത്ര തിരിച്ച സൈനികർക്ക് ഉടനൊന്നും തിരികെ മടങ്ങാൻ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ അതിർത്തിയിലും കടലിലും ഏത് സാഹസത്തിനും ഇന്ത്യ തയ്യാറാണെന്നും ബിപിൻ റാവത്ത് വ്യക്‌തമാക്കി.
Read also: ഹബീബ്‌ഗഞ്ച് റെയില്‍വേ സ്‌റ്റേഷന് വാജ്‌പേയിയുടെ പേര് നല്‍കണം; പ്രഗ്യാ സിംഗ്