ഡെൽഹി: ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹരജി തയ്യാറായി. വൈകാതെ തന്നെ ഹരജി കോടതിയിൽ ഫയൽ ചെയ്യുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. സെഷൻസ് കോടതി മുതൽ സുപ്രീം കോടതി വരെ നീണ്ടേക്കാവുന്ന കേസായതിനാൽ ധൃതി പിടിച്ചു അപ്പീൽ നൽകേണ്ടതില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ നിലപാട്.
സമയം എടുത്ത് സൂക്ഷ്‌മതയോടെയും കരുതലോടെയും ഹരജി തയ്യാറാക്കണമെന്നായിരുന്നു നിയമവിഭാഗത്തിന് രാഹുൽ ഗാന്ധി നൽകിയ നിർദ്ദേശം. എന്നാൽ, രണ്ടു വർഷത്തേക്ക് ശിക്ഷിച്ചുകൊണ്ടുള്ള ഉത്തരവ് സ്‌റ്റേ ചെയ്യുകയോ റദ്ദാക്കുകയോ വേണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ നൽകേണ്ടതില്ലെന്നും ജയിലിൽ പോകാൻ തയ്യാറാണെന്നുമായിരുന്നു രാഹുൽ ഗാന്ധി ഏതാനും ദിവസങ്ങൾക്ക് മുമ്പുവരെ പറഞ്ഞിരുന്നത്.
അപ്പീൽ നൽകുന്നതിന് കോടതി അനുവദിച്ച 30 ദിവസത്തെ സാവകാശം വേണ്ടെന്നും നേരെ ജയിലിലേക്ക് പോകാമെന്നും ചർച്ചകളിൽ രാഹുൽ നിലപാടെടുത്തു. പൂർവികാരായ ജവഹർലാൽ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും ജയിലിൽ പോയവരാണെന്നും അതേ മാർഗം സ്വീകരിക്കാൻ മടിയില്ലെന്നും രാഹുൽ വ്യക്‌തമാക്കി. എന്നാൽ, അത്തരമൊരു നീക്കം രാജ്യത്തുടനീളം അനുകൂല വികാരം സൃഷ്‌ടിക്കാൻ സഹായിക്കുമെന്ന് കണക്കുക്കൂട്ടിയ നേതൃത്വം കടുത്ത മാർഗം തൽക്കാലം സ്വീകരിക്കേണ്ടതില്ലെന്ന് നിലപാട് എടുത്തു.
നേതൃത്വത്തിന്റെ തീരുമാനം കണക്കിലെടുത്താണ് നിലവിൽ അപ്പീൽ നൽകാൻ തീരുമാനിച്ചിരിക്കുന്നത്. രാഹുലിന്റെ അയോഗ്യതയ്‌ക്കെതിരേ രാഷ്‌ട്രീയ പോരാട്ടം നടത്താൻ കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്. ഏപ്രിലിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിക്കാൻ നേതൃത്വം തീരുമാനിച്ചു. അതേസമയം, ഭാരത് ജോഡോ യാത്രയിൽ സ്‌ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനക്ക് വിശദീകരണം തേടി ഡെൽഹി പോലീസ് നൽകിയ നോട്ടീസിന്റെ സാവകാശം ഇന്ന് അവസാനിക്കും.
പോലീസിനോട് പത്ത് ദിവസത്തെ സാവകാശമാണ് രാഹുൽ തേടിയത്. ജനുവരി 30ന് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ ശ്രീനഗറിൽ പ്രസംഗിക്കവേയാണ് രാഹുൽ ഗാന്ധി, സ്‌ത്രീകൾ ഇപ്പോഴും ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമാവുന്നതായി താൻ കേട്ടെന്ന് പറഞ്ഞത്. യാത്രക്കിടെ താൻ നിരവധി സ്‌ത്രീകളെ കണ്ടെന്നും അവർ ലൈംഗികാതിക്രമങ്ങൾക്ക് ഇരകളായെന്ന് വെളിപ്പെടുത്തിയെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഈ പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ടാണ് പോലീസ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയത്.
Most Read: അട്ടപ്പാടി മധു കൊലക്കേസ്; അന്തിമ വിധി ഇന്ന്