വയനാട്: രാഹുൽ ഗാന്ധി എംപിയുടെ മൂന്ന് ദിവസത്തെ മണ്ഡല പര്യടനം ഇന്നും തുടരും. രാവിലെ 11ന് നെൻമേനി പഞ്ചായത്തിലെ കോളിയാടിയിൽ തൊഴിലാളി സംഗമത്തിൽ രാഹുൽ ഇന്ന് പങ്കെടുക്കും. തുടർന്ന് മലപ്പുറത്തേക്ക് തിരിക്കുന്ന രാഹുൽ ഗാന്ധി വണ്ടൂരിൽ നടക്കുന്ന യുഡിഎഫ് പൊതുയോഗത്തെ അഭിസംബോധന ചെയ്യും. ഇതോടെ രാഹുൽഗാന്ധിയുടെ മൂന്ന് ദിവസത്തെ മണ്ഡല പര്യടനം ഇന്ന് അവസാനിക്കും.
അതേസമയം, രാഹുൽ ഗാന്ധിയുടെ സന്ദർശനം പരിഗണിച്ചു മലപ്പുറം, വയനാട് ജില്ലകളിൽ കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച കൽപ്പറ്റയിലെ ഓഫിസ് രാഹുൽ ഗാന്ധി എംപി കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. രാഹുൽ ഗാന്ധിക്കൊപ്പം മുതിർന്ന നേതാക്കളും ഉണ്ടായിരുന്നു. എസ്എഫ്ഐ ആക്രമണം നിർഭാഗ്യകരമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
തകർത്തത് ജനങ്ങളുടെ ഓഫിസാണ്. എസ്എഫ്ഐയുടേത് ഉത്തരവാദിത്തമില്ലായ്‌മ ആണ്. ഓഫിസ് ആക്രമണത്തിൽ ആരോടും ദേഷ്യമില്ലെന്ന് രാഹുൽ പ്രതികരിച്ചു. എസ്എഫ്ഐ പ്രവർത്തകർ നിരുത്തരവാദപരമായി പെരുമാറി. അവരോട് തനിക്ക് വിരോധമില്ല. ഓഫിസ് തകർത്ത സംഭവം നിർഭാഗ്യകരമാണ്. തകർപ്പെട്ട ഓഫിസ് ശരിയാക്കി വീണ്ടും പ്രവർത്തനം തുടങ്ങും.
കുട്ടികളാണ് ആക്രമിച്ചത്. അവരോട് ദേഷ്യമില്ലെന്നും രാഹുൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. അതേസമയം, ബഫർ സോൺ വിഷയത്തിൽ രാഹുൽഗാന്ധി 2022 ജൂൺ എട്ടിന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് 2022 ജൂൺ 13ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ ലഭിച്ചു. 2022 ജൂൺ 23ന് മുഖ്യമന്തി കത്തിലൂടെ രാഹുൽഗാന്ധിക്ക് മറുപടി നൽകിയിട്ടുണ്ടെന്നും രാഹുൽഗാന്ധിയുടെ ഓഫിസ് അറിയിച്ചു.
Most Read: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴക്ക് സാധ്യത; കടലാക്രമണവും രൂക്ഷമായേക്കും