തിരുവനന്തപുരം: ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്‌ഡ് നടത്താൻ ഇഡി സംഘം എത്തി. രാവിലെ 9 മണിയോടെ എട്ടംഗ ഉദ്യോഗസ്‌ഥരാണ് ഇവിടെയെത്തിയത്. വീടിന്റെ താക്കോൽ ലഭിക്കാത്തതിനാൽ ഇഡി ഉദ്യോഗസ്‌ഥർ വീടിനുള്ളിൽ പ്രവേശിക്കാനാകാതെ കാത്ത് നിൽക്കുകയായിരുന്നു.
ബിനീഷിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ ഇഡി ഉദ്യോഗസ്‌ഥർ മരുതംകുഴി കൂട്ടാൻവിളയിലുള്ള വീട്ടിലാണ് പരിശോധന നടത്താനായി എത്തിയത്. ഇവർക്കൊപ്പം കർണാടക പോലീസും സിആർപിഎഫും ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്‌ഥരുമുണ്ട്.
Also Read: ബെംഗളൂരു മയക്കുമരുന്ന് കേസ്; കോടിയേരി ബാലകൃഷ്‌ണന്റെ വീട്ടിലും പരിശോധന
അറസ്‌റ്റിലായ ബിനീഷിന്റെ പേരിലാണ് ‘കോടിയേരി’ എന്ന വീടെങ്കിലും ഇവിടെ ബിനീഷിന്റെ അച്ഛനും സിപിഎം സംസ്‌ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്‌ണനും താമസിക്കുന്നുണ്ടെന്നതാണ് രാഷ്‌ട്രീയ ശ്രദ്ധ ആകർഷിച്ചത്. സിആർപിഎഫ് ഉദ്യോഗസ്‌ഥർ സുരക്ഷക്കായി ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.
ചൊവ്വാഴ്‌ച വൈകിട്ടോടെയാണ് ബിനീഷിന്റെ വീട് പരിശോധിക്കുന്നു എന്ന വിവരം പുറത്തുവിട്ടത്. സ്വത്തുവകകളുടെ കൂട്ടത്തിൽ ഈ വീടിനെ കുറിച്ചുള്ള വിവരവും ബിനീഷ് ഇഡിയോട് വ്യക്‌തമാക്കിയിരുന്നു. ഇതിനെത്തുടർന്നാണ്, ഇവിടെ റെയ്‌ഡ് നടത്താൻ ഇഡി തീരുമാനിച്ചത്.