കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപ്പാസിന്റെ വീതികൂട്ടല്‍ ഏറ്റെടുത്ത കരാർ കമ്പനി അധികൃതരോട് പൊട്ടിത്തെറിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ബൈപ്പാസിന്റെ വീതികൂട്ടല്‍ പ്രവൃത്തി വൈകുന്നതിന്റെ പശ്‌ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി രോഷാകുലനായത്.
കുണ്ടും കുഴിയും കാരണം അപകടങ്ങള്‍ ഉണ്ടായ സംഭവങ്ങളില്‍ നിയമ നടപടി ഉൾപ്പടെ ആലോചിക്കുമെന്നും ഉടന്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്നും കമ്പനിക്ക് മന്ത്രി മുന്നറിയിപ്പ് നല്‍കി.
2018 ഏപ്രിലില്‍ കരാര്‍ ഉറപ്പിച്ച പദ്ധതിയാണ് കോഴിക്കോട് ബൈപാസ് ആറുവരിപാത. എന്നാല്‍ കരാര്‍ കമ്പനിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം നിർമാണ പ്രവൃത്തികള്‍ നടന്നിട്ടില്ല. കുഴികൾ രൂപപ്പെട്ട് റോഡിന്റെ നിലവിലെ സ്‌ഥിതി പരിതാപകരവുമാണ്. ഇതിന്റെ പശ്‌ചാത്തലത്തിലാണ് ബൈപ്പാസിന്റെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ ഉന്നതതല യോഗം ചേര്‍ന്നത്. യോഗത്തില്‍ കമ്പനി അധികൃതരുമായി സംസാരിക്കുന്നതിനിടെയാണ് മന്ത്രി പൊട്ടിത്തെറിച്ചത്.
കരാറുമായി ബന്ധപ്പെട്ട പ്രശ്‌നം കാരണം കുണ്ടും കുഴിയും അടയ്‌ക്കുന്ന പ്രവൃത്തി നടത്താതിരിക്കുന്നത് ഒരു തരത്തിലും വച്ചു പൊറുപ്പിക്കില്ലെന്ന് ഉന്നതതല യോഗം തീരുമാനിച്ചു. ഇതിൽ അടിയന്തരമായി റിപ്പോർട് നല്‍കാന്‍ കരാറുകാരനോട് നിര്‍ദ്ദേശിച്ചു. നിലവിലുളള പാതയിലെ കുഴിയടയ്‌ക്കാന്‍ 28 തവണ കത്തയച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് മന്ത്രി പറയുന്നു.
അടിയന്തരമായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനും മുറിച്ചു മാറ്റേണ്ട മരങ്ങള്‍ മുറിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കാന്‍ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്‌ഥരെ അടക്കം പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് യോഗം ചേരും.
മന്ത്രിമാരായ എകെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍ കോവില്‍, മേയര്‍ ബീന ഫിലിപ്പ്, എംകെ രാഘവന്‍ എംപി, എംവി ശ്രേയാംസ് കുമാര്‍ എംപി, എംഎല്‍എമാരായ പിടിഎ റഹീം, തോട്ടത്തില്‍ രവീന്ദ്രന്‍, കാനത്തില്‍ ജമീല, കളക്‌ടർ ശ്രീറാം സാംബശിവറാവു, ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്‌ഥർ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Most Read: കണ്ണൂരില്‍ കോടികളുടെ സ്വര്‍ണവേട്ട; കണ്ടെത്തിയത് മാലിന്യ കൂമ്പാരത്തില്‍