തിരുവനന്തപുരം: കിഫ്‌ബിയെ തകർക്കാൻ സിഎജി ശ്രമിച്ചുവെന്ന ധനകാര്യമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിൽ വെക്കാത്ത റിപ്പോർട്ടിന്റെ കരട് പുറത്ത് വിട്ട നടപടി ഗുരുതര ചട്ടലംഘനമാണെന്നും തോമസ് ഐസക് സത്യപ്രതിജ്‌ഞ ലംഘിച്ചെന്നും ചെന്നിത്തല ആരോപിച്ചു.
രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോർട്ടിന്റെ കരട് വാർത്താ സമ്മേളനത്തിലൂടെ
പുറത്തു വിട്ടതിലൂടെ ധനമന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചെന്നും പ്രതിപക്ഷം ഇതിനെതിരെ നോട്ടീസ് നൽകുമെന്നും ചെന്നിത്തല പറഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി തന്റെ ഡിപാർട്മെന്റിനെക്കുറിച്ചുള്ള ഓഡിറ്റ് പാരാ റിപ്പോർട്ടുകൾ പത്ര സമ്മേളനത്തിലൂടെ പുറത്തുവിടുന്നതെന്ന് ചെന്നിത്തല പറയുന്നു.
നിയമസഭയുടെ മേശപ്പുറത്ത് വെക്കുന്ന സിഎജി ഓഡിറ്റ് റിപ്പോർട്ട് പരിശോധിക്കാനുള്ള അധികാരം നിയമസഭയുടെ പബ്ളിക്ക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മാത്രമാണ്. ഇതു വ്യക്‌തമായി ഭരണഘടനയിൽ വ്യക്‌തമാക്കിയിട്ടുള്ള കാര്യമാണ്. ഭരണഘടനപ്രകാരം കേന്ദ്ര സർക്കാരിന്റെ വരവു ചെലവ് കണക്ക് പ്രസിഡണ്ടിനും സംസ്‌ഥാന സർക്കാരുകളുടെ കണക്ക് ഗവർണർക്കും സിഎജി സമർപ്പിക്കണം. ഗവർണർ അത് നിയമസഭയിൽ വെക്കും. ഗവർണർക്കു വേണ്ടി ധനകാര്യ മന്ത്രിയാണ് സഭയിൽ വെക്കുക. ഭരണഘടനാപരമായ ആ ഉത്തരവാദിത്തം നിർവഹിക്കേണ്ട ധനമന്ത്രിയാണ് അത് ചോർത്തി പത്രസമ്മേളനം നടത്തി വിശദീകരിക്കുന്നതെന്ന് ചെന്നിത്തല വിമർശിച്ചു.
രാജ്യത്തെ ഒരു നിയമവും ബാധകമല്ല എന്ന മട്ടിലാണ് സർക്കാർ പ്രവർത്തിക്കുന്നത്. അഴിമതി മൂടിവെക്കാൻ സിഎജി പോലെ ഭരണഘടനാപരമായ സ്‌ഥാപനത്തെ അപമാനിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. ആരും കണക്ക് ചോദിക്കേണ്ടെന്ന് തോമസ് ഐസക് എകെജി സെന്ററിൽ പോയി പറഞ്ഞാൽ മതിയെന്ന് ചെന്നിത്തല തുറന്നടിച്ചു. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ താൻ ഒരിക്കല്‍പ്പോലും സിഎജിയുമായി ബന്ധപ്പെട്ടിട്ടില്ല. സിഎജിയുടെ ഒരു റിപ്പോര്‍ട്ടും നിയമ സഭയില്‍ വെക്കും മുമ്പ് തനിക്ക് കിട്ടിയിട്ടില്ലെന്നും ചെന്നിത്തല പറയുന്നു.
Also Read: കോണ്‍ഗ്രസും ബിജെപിയും കിഫ്ബിക്കെതിരെ രാഷ്‌ട്രീയ ഗൂഢാലോചന നടത്തുന്നു; തോമസ് ഐസക്ക്
കിഫ്ബിയിൽ നടന്ന കൊള്ളകൾ കണ്ടെത്തിയത് കൊണ്ടാണ് ധനമന്ത്രി പ്രകോപിതനാകുന്നത്. കോടികളുടെ അഴിമതി നടക്കുന്ന സ്ഥലമാണത്. കിഫ്ബി സിഇഒക്ക് ചീഫ് സെക്രട്ടറിയെക്കാൾ ശമ്പളമാണ്. 10,000 രൂപ പ്രതിദിന ശമ്പളത്തിന് ആളുകളെ നിയമിക്കുന്നു. പിഎസ്‍സിയെ അവഗണിച്ചുള്ള നിയമനങ്ങളാണു നടക്കുന്നത്. മസാല ബോണ്ട് പോലെ ഉയർന്ന പലിശക്ക് പണം വാങ്ങി സംസ്‌ഥാനത്തെ കടത്തിലാക്കുകയാണ്. ഇപ്പോൾ മന്ത്രി നടത്തിയിരിക്കുനന്നത് വാസ്‌തവത്തിൽ മുൻകൂർ ജാമ്യമെടുക്കലാണ്. കിഫ്ബിയിൽ ഓഡിറ്റ് വേണ്ട എന്നായിരുന്നു നേരത്തെ മുതൽ സർക്കാരിന്റെ തീരുമാനമെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഈ സർക്കാരിന് ഓഡിറ്റിനെ ഭയമാണ്. കിഫ്ബിയിലേക്കുള്ള വരവും ചെലവും മന്ത്രിസഭയും സർക്കാരും അറിയില്ല- ചെന്നിത്തല പറഞ്ഞു. അഴിമതി ചൂണ്ടിക്കാണിക്കുമ്പോൾ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കള്ളക്കേസ് എടുക്കുന്നു. ഇതിനെ ശക്തമായിമായി അപലപിക്കുന്നു. ഇഡി എത്ര ശ്രമിച്ചാലും കെഎം ഷാജിയെ കേസിൽ കുടുക്കാൻ കഴിയില്ലെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.
National News: ബറാക് ഒബാമക്ക് ഇന്ത്യയെക്കുറിച്ച് എന്തറിയാം; രാഹുല്‍ വിഷയത്തില്‍ ശിവസേന