തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ഒരു ധാർമികതയും ഉയർത്തിപിടിച്ചല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിൽക്കകളി ഇല്ലാതെയാണ് രാജി. പൊതുജന സമ്മർദ്ദവും പൊതുജന അഭിപ്രായവും ശക്‌തമായി ഉയർന്നുവന്നതിന്റെ പേരിൽ ജലീൽ രാജി വെക്കുകയായിരുന്നുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ധാർമികത ഉണ്ടായിരുന്നുവെങ്കിൽ ഹൈക്കോടതിയിൽ പോയി സ്‌റ്റേ വാങ്ങിക്കാനുള്ള നീക്കം നടത്തിയത് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇവിടെ ധാർമികത പ്രസംഗിക്കാൻ സിപിഎമ്മിന് എന്ത് അധികാരമാണ് ഉള്ളതെന്നും ധാർമികത ഉണ്ടായിരുന്നുവെങ്കിൽ മൂന്ന് ദിവസം കാത്തിരിക്കേണ്ട കാര്യമുണ്ടായിരുന്നോ എന്നും ചെന്നിത്തല ചോദിച്ചു.
ലോകായുക്‌തയുടെ വിധി വന്നശേഷം രാജിവെക്കുന്ന കാര്യമില്ലെന്നാണ് നിയമമന്ത്രി പറഞ്ഞത്. ബന്ധുക്കളെ നിയമിക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും പറഞ്ഞു. പാർട്ടി സെക്രട്ടറിയേറ്റ് അംഗം കൂടിയായ എകെ ബാലന്റെ അഭിപ്രായം വ്യക്‌തിപരമാണെന്ന് കണക്കാക്കാൻ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഇപ്പോൾ ധാർമികത ഉയർത്തിപ്പിടിക്കുന്നത് പ്രത്യേക കഴിവാണ്. ലോകായുക്‌ത തീരുമാനം വന്നയുടൻ രാജി വെച്ചിരുന്നെങ്കിൽ ധാർമികത എന്ന് പറയാമായിരുന്നു. രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും നോക്കി അവസാനം പാർട്ടിക്ക് പറയേണ്ടിവന്നു രാജിവെക്കാൻ. ഇതിൽ എന്ത് ധാർമികതയാണ് ഉള്ളതെന്നും ചെന്നിത്തല ചോദിച്ചു.
Read also: 9 മണിക്ക് ശേഷം ഹോട്ടലുകൾ അടക്കണം; നിർദേശത്തിന് എതിരെ കേരള ഹോട്ടൽ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷൻ