വാഴയൂർ: ചാലിയാറിൽനിന്ന് പുഞ്ചപ്പാടം, പുറ്റേക്കടവ് ഭാഗത്തെ വയലുകളിൽ ഉപ്പുവെള്ളം കയറുന്നത് കർഷകരെ ദുരിതത്തിലാക്കിയിരുന്നു. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവുകയാണ് ഇപ്പോൾ. പുറ്റേക്കടവിൽ തോട്ടിലെ തടയണപ്പാലം (വിസിബി) നിർമാണം അവസാനഘട്ടത്തിലെത്തി. പ്രദേശത്ത് 35 ഹെക്‌ടർ ഭൂമിയിയിൽ ഉപ്പുവെള്ളം കയറുന്നതു തടയാൻ ഇതുവഴി സാധിക്കും.
ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെയാണ് പാലം നിർമിച്ചത്. 2018-19 സാമ്പത്തിക വർഷത്തിൽ ജില്ലാപഞ്ചായത്ത് തടയണപ്പാലത്തിനായി 17 ലക്ഷം രൂപ വകയിരുത്തിയിരുന്നു. നേരത്തേയുണ്ടായിരുന്ന ചീർപ്പ് നവീകരിച്ച് ഇരുമ്പ് ഷട്ടറോട് കൂടിയാണ് പാലം സ്‌ഥാപിച്ചിരിക്കുന്നത്.
വേനൽകാലത്ത് ചാലിയാറിൽ ഉപ്പുവെള്ളമാകും. വേലിയേറ്റ സമയമാകുന്നതോടെ ഉപ്പുവെള്ളം തോടുകളിലൂടെ വയലുകളിലെത്തും. സമീപ പ്രദേശങ്ങളിലെ കിണറുകളിലും ഉപ്പുവെള്ളം നിറയും. പുറ്റേക്കടവ് തോട്ടിലൂടെ ഉപ്പുവെള്ളം കയറാതിരിക്കാൻ കർഷകരും നാട്ടുകാരും ചാക്കിൽ മണ്ണുനിറച്ചും ബണ്ടുകെട്ടിയുമാണ് കൃഷി സംരക്ഷിച്ചിരുന്നത്. പ്രദേശത്തെ വയലുകളിൽ പ്രധാനമായും നെല്ലും വാഴയുമാണ് കൃഷി ചെയ്യുന്നത്.
ഉപ്പുവെള്ളം വയലിലെത്തിയാൽ കൃഷി നശിക്കും. മഴ പെയ്യുന്നതോടെ ബണ്ട്, വയലിൽ വെള്ളക്കെട്ടിനു കാരണമാകും. സമയബന്ധിതമായി ബണ്ട് പൊളിച്ചൊഴിവാക്കുന്നത് ഏറെ ശ്രമകരമാണ്. പ്രദേശത്ത് ധാരാളം വീടുകളുണ്ട്. വേനൽക്കാലത്ത് ഇവിടെ കിണറുകളിൽ ഉപ്പുവെള്ളമാണ്. ഉപ്പുവെള്ളം കയറാത്ത കിണറുകളിൽനിന്ന് വെള്ളമെടുത്താണ് പാചകത്തിനും മറ്റും ഉപയോഗിക്കാറ്. തടയണപ്പാലം പ്രവർത്തസജ്‌ജമാകുന്നതോടെ ഈ പ്രശ്‌നങ്ങൾക്ക് എല്ലാം പരിഹാരമാകും.
Also Read: വൈദികന്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്