കൊച്ചി: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസിൽ ഭിന്നവിധിക്ക് എതിരായ റിവ്യൂ ഹരജി ലോകായുക്‌ത ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഭിന്നവിധി പുറപ്പെടുവിച്ച ലോകായുക്‌ത ജസ്‌റ്റിസ് സിറിയക് ജോസഫും ഉപലോകായുക്‌ത ജസ്‌റ്റിസ് അൽ റഷീദും അടങ്ങുന്ന ബെഞ്ച് 12 മണിക്കാണ് കേസ് പരിഗണിക്കുക. ഭിന്നവിധിക്ക് നിയമസാധുത ഇല്ലെന്നും വിധി പുനഃപരിശോധിക്കണം എന്നുമാണ് പരാതിക്കാരൻ ആർഎസ് ശശികുമാർ ആവശ്യപ്പെടുന്നത്.
അതേസമയം, റിവ്യൂ ഹരജി നൽകിയ ശശികുമാറിനെതിരെ കഴിഞ്ഞ ദിവസം ലോകായുക്‌ത രൂക്ഷ വിമർശനം നടത്തിയിരുന്നു. തങ്ങളെ വിശ്വാസം ഇല്ലെന്നാണ് ശശികുമാർ പറയുന്നത്. ജഡ്‌ജിമാരെ അപകർത്തിപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നതെന്നും ലോകായുക്‌ത പറഞ്ഞു. ആരോ സ്വാധീനം ചെലുത്തിയെന്ന രീതിയിലാണ് പരാതിക്കാരൻ കണക്കുകൂട്ടി ഓരോന്ന് പറയുന്നത്. സർക്കാർ ലോകായുക്‌തയിൽ സ്വാധീനം ചെലുത്തിയതിന് തെളിവ് ഉണ്ടെങ്കിൽ പറയണമെന്നും ലോകായുക്‌ത ആർഎസ് ശശികുമാറിന്റെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.
വിശ്വാസം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് കേസ് ലോകായുക്‌ത പരിഗണിക്കുന്നതെന്നും കോടതി ചോദിച്ചു. ഒരു കേസ് പരിഗണനയിൽ ഇരിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പറയുന്നത് ശരിയല്ല. ആൾക്കൂട്ട അധിക്ഷേപം നടത്തുകയാണ്. പേപ്പട്ടി ഒരു വഴിയിൽ നിൽക്കുമ്പോൾ അതിന്റെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത്. അതുകൊണ്ടാണ് കൂടുതൽ പറയാത്തതെന്നും ലോകായുക്‌ത പറഞ്ഞു. റിവ്യൂ ഹരജിക്ക് പിന്നാലെ ഉച്ചക്ക് രണ്ടരക്ക് ലോകായുക്‌ത ഫുൾ ബെഞ്ചും കേസ് പരിഗണിക്കും.
Most Read: കൊച്ചി കോർപറേഷന് 100 കോടി പിഴ; ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു