ഗുവാഹത്തി: അസമില്‍ ബിജെപി സ്‌ഥാനാര്‍ഥിയുടെ കാറില്‍ ഇവിഎമ്മുകള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി സ്‌ഥാനാർഥി കുറ്റക്കാരനാണെങ്കില്‍ അദ്ദേഹത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അമിത് ഷാ പറഞ്ഞു.
‘ഈ കേസിന്റെ വിശദാംശങ്ങൾ എനിക്ക് അറിയില്ല. ഞാന്‍ ദക്ഷിണേന്ത്യയില്‍ പ്രചാരണം നടത്തുകയായിരുന്നു. വിഷയത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് ഞങ്ങള്‍ ഒരിക്കലും തിരഞ്ഞെടുപ്പ് കമ്മീഷനെ തടഞ്ഞിട്ടില്ല. നിങ്ങള്‍ പറയുന്നത് യഥാര്‍ഥത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമപ്രകാരം നടപടിയെടുക്കണം’, അമിത് ഷാ പറഞ്ഞു.
എന്നാൽ താന്‍ നിരപരാധിയാണെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ സഹായം ചോദിച്ചപ്പോള്‍ അവരെ സഹായിക്കുക മാത്രമാണ് ചെയ്‌തതെന്നും മറ്റൊന്നും തനിക്ക് അറിയില്ലെന്നും ബിജെപി സ്‌ഥാനാർഥി കൃഷ്‌ണേന്ദു പോള്‍ പറഞ്ഞു.
പത്താര്‍കണ്ഡി മണ്ഡലത്തിലെ ബിജെപി സ്‌ഥാനാര്‍ഥി കൃഷ്‌ണേന്ദു പോളിന്റെ കാറില്‍ നിന്നും ഇന്നലെ രാത്രിയാണ് ഇവിഎം മെഷീനുകള്‍ കണ്ടെത്തിയത്. നാട്ടുകാരാണ് കാര്‍ തടഞ്ഞു നിര്‍ത്തി കാറിന്റെ ഡിക്കിയില്‍ നിന്ന് ഇവിഎം മെഷീനുകള്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തില്‍ നാല് പോളിങ് ബൂത്ത് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്യാനും ബൂത്തില്‍ റീ പോളിങ് നടത്താനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശിച്ചു.
Read also: ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ഒരുമിക്കണം; സഞ്‌ജയ് റാവത്ത്