തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭാഗമായി ശക്‌തമായ മഴയും കാറ്റും തുടരുന്നതിനിടെ കേരളത്തിന് പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മീഷൻ. കേരളത്തിൽ രണ്ടിടങ്ങളിൽ പ്രളയം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട ജില്ലയിലെ മണിമല, അച്ചന്‍കോവില്‍ നദികളിലാണ് പ്രളയ സാധ്യതയുണ്ടെന്ന് ജല കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയത്.
ജില്ലയില്‍ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും ജലനിരപ്പ് ഉയരുന്നുണ്ട്. അച്ചന്‍കോവിലാറിലും മണിമലയാറ്റിലും അപകടനിലക്ക് മുകളിലാണ് ജലനിരപ്പ്. അച്ചന്‍കോവിലില്‍ 10 മീറ്ററാണ് അപകടനിലയെങ്കില്‍ നിലവില്‍ 10.5 മീറ്ററിലാണ് ജലനിരപ്പ്. അതേസമയം, മണിമലയാറ്റില്‍ 6 മീറ്ററാണ് അപകട നില. എന്നാൽ ഇവിടെ 6.5 മീറ്ററിലാണ് ഇപ്പോൾ ജലനിരപ്പ്.
അച്ചന്‍കോവിലാര്‍ ഒഴുകുന്ന തുമ്പമണ്‍, മണിമലയാര്‍ ഒഴുകുന്ന കല്ലൂപ്പാറ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കൊടൈയാറിലും പ്രളയ മുന്നറിയിപ്പ് ഉണ്ട്.
ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ അതിതീവ്ര മഴയും അതിശക്‌തമായ കാറ്റും തുടരുകയാണ്. ഇടുക്കിയിൽ മഴ ശക്‌തമായതോടെ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. കല്ലാർകുട്ടി, മലങ്കര അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ രണ്ടടി വീതമാണ് ഉയർത്തിയത്. ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടർ രാവിലെ തുറന്നിരുന്നു. മൂന്നു ഷട്ടറുകളിലൂടെ 63.429 ക്യുബിക് മീറ്റർ വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം.
വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളില്‍ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കാസർഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: 18ന് മുകളിൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ; മുന്‍ഗണനാ വിഭാഗത്തിന്റെ രജിസ്ട്രേഷന്‍ ഇന്ന് മുതല്‍