തിരുവനന്തപുരം: നിസാമുദിൻ- തിരുവനന്തപുരം എക്‌സ്‌പ്രസിലെ കവർച്ചാ കേസ് അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തി. എറണാകുളം റെയിൽവേ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക. അതേസമയം, കവർച്ചയ്‌ക്ക് പിന്നിലെ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം പോലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. കവർച്ചയ്‌ക്ക് പിന്നിൽ കുപ്രസിദ്ധ മോഷ്‌ടാവ് അഗ്‌സർ ബാഷയാണെന്ന് ആണ് പോലീസ് സംശയിക്കുന്നത്.
ഇന്നലെ പുലർച്ചെയാണ് നിസാമുദിൻ- തിരുവനന്തപുരം എക്‌സ്‌പ്രസിൽ മൂന്ന് സ്‍ത്രീകളെ മയക്കി കിടത്തി കവർച്ച നടത്തിയത്. റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുപ്രസിദ്ധ മോഷ്‌ടാവ് അഗ്‌സർ ബാഷ നിസാമുദിൻ എക്‌സ്‌പ്രസിൽ ഉണ്ടായിരുന്നുവെന്ന് സ്‌ഥിരീകരിച്ചത്. മോഷണത്തിന് ഇരകളായ വിജയലക്ഷ്‌മിയും മകൾ ഐശ്വര്യയും സഞ്ചരിച്ച കോച്ചിൽ ഇയാൾ ഉണ്ടായിരുന്നതായും പോലീസ് സംശയിക്കുന്നു. വിജയലക്ഷ്‌മി ഇയാളെ തിരിച്ചറിയുകയും ചെയ്‌തിട്ടുണ്ട്.
ഇന്നലെ പുലർച്ചെ തിരുവനന്തപുരത്ത് എത്തിയ തീവണ്ടിയിൽ ബോധരഹിതരായ നിലയിൽ റെയിൽവേ ജീവനക്കാർ വിജയക്ഷ്‌മിയേയും മകളേയും കണ്ടെത്തുകയായിരുന്നു. വിജയലക്ഷ്‌മിയുടെയും മകളുടേയും കൈവശം ഉണ്ടായിരുന്ന പത്ത് പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളുമാണ് മോഷണം പോയത്. കോയമ്പത്തൂർ സ്വദേശി കൗസല്യയാണ് കവർച്ചയ്‌ക്ക് ഇരയായ മൂന്നാമത്തെയാൾ. മറ്റൊരു ബോഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടേയും സ്വർണമാണ് കവർച്ച ചെയ്‌തത്.
Read Also: നിപ പ്രതിരോധത്തിന് ഒറ്റ ദിവസം കൊണ്ട് ലാബ്; 6 ദിവസം കൊണ്ട് 115 പരിശോധനകൾ