തിരുവനന്തപുരം: നിപ വൈറസ് പരിശോധനയ്‌ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിആര്‍ഡി ലാബില്‍ സജ്‌ജമാക്കിയ പ്രത്യേക ലാബില്‍ ആറ് ദിവസം കൊണ്ട് 115 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 25 പേരുടെ സാമ്പിളുകള്‍ എന്‍ഐവി പൂനെയിലേക്ക് അയച്ചു. കുറഞ്ഞ ദിവസം കൊണ്ട് സംസ്‌ഥാനത്ത് തന്നെ ഇത്രയേറെ പരിശോധനകള്‍ നടത്താനായത് വലിയ നേട്ടമാണെന്ന് മന്ത്രി വ്യക്‌തമാക്കി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്‌ജമാക്കിയ ലാബിൽ പരിശോധന നടത്തിയതോടെ എന്‍ഐവിയില്‍ അയക്കുന്നതിന്റെ കാലതാമസം ഒഴിവാക്കാനും, നിപ പ്രതിരോധം ശക്‌തമാക്കാനും സാധിച്ചു. കൂടാതെ ഈ ലാബിൽ ആത്‌മാർഥ സേവനം നടത്തുന്ന എന്‍ഐവി പൂനെ, എന്‍ഐവി ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ ജീവനക്കാരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്‌തു.
സെപ്റ്റംബര്‍ 4ആം തീയതിയാണ് കോഴിക്കോട് നിപ വൈറസ് റിപ്പോര്‍ട് ചെയ്‌തത്. ഇതിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ നിപ പരിശോധിക്കാനാവശ്യമായ സംവിധാനം ഒരുക്കുന്നതിന് മന്ത്രി വീണാ ജോര്‍ജ് അടിയന്തരമായി ഇടപെടുകയായിരുന്നു. എന്‍ഐവി പൂനെയുടെ സഹകരണത്തോടെ സെപ്റ്റംബര്‍ 6ആം തീയതിയാണ് നിപ പരിശോധനയ്‌ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിആര്‍ഡി ലാബില്‍ ഒറ്റ ദിവസം കൊണ്ട് പ്രത്യേക ലാബ് സജ്‌ജമാക്കിയത്. എന്‍ഐവി പൂനെ, എന്‍ഐവി ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്‌ത സംരംഭമാണ് ഈ ലാബ്.
നിപ വൈറസ് പരിശോധനയ്‌ക്കുള്ള ആർടിപിസിആര്‍, പോയിന്റ് ഓഫ് കെയര്‍ ടെസ്‌റ്റിംഗ് എന്നീ പരിശോധനകളാണ് ഈ ലാബില്‍ സജ്‌ജമാക്കിയത്. പരിശോധനയ്‌ക്കാവശ്യമായ ടെസ്‌റ്റ് കിറ്റുകളും റീയേജന്റും മറ്റ് അനുബന്ധ സാമഗ്രികളും എന്‍ഐവി പൂനെയില്‍ നിന്നും എന്‍ഐവി ആലപ്പുഴയില്‍ നിന്നും അടിയന്തരമായി എത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച വേളയില്‍ മന്ത്രി ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്‌തു.
സാമ്പിളുകള്‍ ലാബിലെത്തിയാല്‍ അതീവ സുരക്ഷയോടും സൂക്ഷ്‌മതയോടും വേര്‍തിരിച്ചാണ് പരിശോധന നടത്തുന്നത്. എന്‍ഐവി പൂനെയിലെ 4 വിദഗ്‌ധരും എന്‍ഐവി ആലപ്പുഴയിലെ 2 വിദഗ്‌ധരും ഉള്‍പ്പടെ പന്ത്രണ്ടോളം ജീവനക്കാരാണ് സംഘത്തിലുള്ളത്. എത്ര വൈകിയാലും ഓരോ ദിവസത്തെയും പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ജീവനക്കാര്‍ ലാബ് വിടാറുള്ളൂ.
Read also: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഭരണസമിതി അംഗങ്ങളായ നാല് സിപിഎം പ്രവർത്തകർ അറസ്‌റ്റിൽ