കൊച്ചി: ഓണകോടിയോടൊപ്പം കൗൺസിലർമാർക്ക് തൃക്കാക്കര നഗരസഭ ചെയർപേഴ്‌സണിന്റെ വക 10,000 രൂപ. പണത്തിന്റെ ഉറവിടത്തിൽ സംശയം തോന്നി പതിനെട്ടോളം കൗൺസിലർമാർ പണം തിരിച്ച് നൽകി. ചെയർപേഴ്‌സണിന്റെ നടപടിയിൽ അന്വേഷണം ആവശ്യപ്പെട്ട് കൗൺസിലർമാർ വിജിലൻസ് ഡയറക്‌ടർക്ക് പരാതി നൽകി.
നഗരസഭ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ അംഗങ്ങളെ ഓരോരുത്തരെയായി ക്യാബിനിൽ വിളിച്ച് വരുത്തിയാണ് സ്വകാര്യമായി കവർ സമ്മാനിച്ചത്. കൗൺസിലർമാർക്ക് ഇങ്ങനെ പണം നൽകാൻ നഗരസഭയ്‌ക്ക് ഫണ്ടൊന്നും ഇല്ലെന്നിരിക്കെ ചെയർപേഴ്‌സൺ എങ്ങനെ പണം നൽകിയെന്നാണ് അംഗങ്ങൾ ഉന്നയിക്കുന്ന ചോദ്യം.
പന്തികേടുണ്ടെന്ന് തിരിച്ചറിഞ്ഞ പതിനെട്ട് കൗൺസിലർമാർ പണം കൈപ്പറ്റുന്നത് ഉചിതമാകില്ലെന്ന് മനസിലാക്കി ഇതിനകം തന്നെ ഇത് തിരിച്ച് നൽകിക്കഴിഞ്ഞു. 43 അംഗ കൗൺസിലിൽ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ചെയർപേഴ്‌സൺ ആയ അജിത തങ്കപ്പൻ ഭരണം നടത്തുന്നത്.
43 പേർക്ക് പണം നൽകാൻ ചുരുങ്ങിയത് 4,30,000 രൂപയെങ്കിലും വേണ്ടിവരും. അഴിമതിയിലൂടെ ലഭിച്ച കമ്മീഷൻ പണമാണ് ചെയർപേഴ്‌സൺ നൽകിയതെന്ന് സംശയിക്കുന്നതായും, സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് അംഗങ്ങൾ വിജിലൻസ് ഡയറക്‌ടർക്ക് പരാതി നൽകിയത്.
Read Also: ആറ്റിങ്ങലിൽ വിവാഹ വീട്ടിൽ വൻ സ്വർണ കവർച്ച