കീവ്: മാദ്ധ്യമങ്ങളിലും പൊതു ഇടങ്ങളിലും റഷ്യൻ സംഗീതം നിരോധിക്കാനൊരുങ്ങി യുക്രൈൻ. റഷ്യയിൽ നിന്നും ബെലാറസിൽ നിന്നും പുസ്‌തകങ്ങൾ ഇറക്കുമതി ചെയ്യുന്നതും നിയമപ്രകാരം നിരോധിക്കും. ഇത് സംബന്ധിച്ച ബിൽ 450 പ്രതിനിധികൾ അടങ്ങുന്ന യുക്രൈനിയൻ പാർലമെന്റിൽ 303 പേരുടെ പിന്തുണയോടെ പാസായി.
ടെലിവിഷൻ, റേഡിയോ, സ്‌കൂളുകൾ, പൊതുഗതാഗതം, ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, സിനിമാശാലകൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ഇനി റഷ്യൻ സംഗീതം പാടില്ല. എന്നാൽ മുഴുവൻ റഷ്യൻ സംഗീതത്തിനും നിരോധനം ബാധകമല്ല. 1991ന് ശേഷം നിർമ്മിക്കപ്പെട്ട ഗാനങ്ങൾക്കാണ് നിയമം ബാധകമാവുക. റഷ്യൻ അധിനിവേശത്തിൽ അപലപിച്ച കലാകാരൻമാർക്ക് നിരോധനത്തിൽ നിന്ന് ഒഴിവാക്കലിന് അപേക്ഷിക്കാം.
സമാന്തര ബില്ലിൽ റഷ്യ, ബെലാറസ്, അധിനിവേശ യുക്രൈനിയൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പുസ്‌തകങ്ങളും മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന റഷ്യൻ ഭാഷയിലുള്ള മെറ്റീരിയലുകളും നിരോധിക്കും. ചരിത്രപരമായി റഷ്യൻ ബന്ധം സൂക്ഷിക്കുന്നവരാണ് കിഴക്ക്, തെക്ക് യുക്രൈൻ പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ പലരും.
Most Read: 12 കഴിഞ്ഞാൽ 11 മണി, സമയം ശരിയല്ലാ… ഈ നാട് ഇങ്ങനെയാണ്