പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. തിരക്ക് മുന്നിൽ കണ്ട് തീർഥാടകർക്കായി ഇത്തവണയും കൂടുതൽ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്‌ചയാണ് മകരവിളക്ക്. തയ്യാറെടുപ്പുകളെല്ലാം ഇന്നും നാളെയുമായി പൂർത്തിയാകും.
മകരവിളക്ക് ദർശനത്തിന് ശേഷം പമ്പയിൽ നിന്ന് തീർഥാടകർക്ക് മടങ്ങാൻ കെഎസ്ആർടിസി 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസ് പമ്പ- നിലയ്‌ക്കൽ ചെയിൻ സർവീസിനും 350 ബസ് ദീർഘദൂര സർവീസിനുമാണ് ഉപയോഗിക്കുക. പത്തനംതിട്ട, എരുമേലി സ്‌റ്റേഷനുകളിൽ ഞായറാഴ്‌ച രാത്രി എത്തുന്ന ബസ് പിന്നീട് പമ്പയിലേക്ക് തിരിക്കും.
മകരജ്യോതി ദർശനത്തിന് ശേഷം 20ന് നട അടക്കുന്നതുവരെ അയ്യപ്പൻമാരുടെ വരവനുസരിച്ച് ചെയിൻ സർവീസുകൾ ഉണ്ടാകും. നിലയ്‌ക്കലിൽ നിന്നും ദീർഘദൂര സർവീസുകൾ നടത്തും. മകരജ്യോതി ദർശനത്തിന് ശേഷം അട്ടത്തോട്ടിൽ നിന്ന് തീർഥാടകരെ നിലയ്‌ക്കൽ എത്തിക്കുന്നതിനും ബസുകൾ ഏർപ്പെടുത്തും. ജനുവരി ഏഴുവരെ വിവിധ ഡിപ്പോകളിൽ നിന്നായി 14,111 ദീർഘദൂര ട്രിപ്പുകൾ പമ്പയിൽ എത്തുകയും 14,156 ട്രിപ്പുകൾ വിവിധ ഭാഗങ്ങളിലേക്ക് പോവുകയും ചെയ്‌തു.
12ആം തീയതി ഉച്ചയ്‌ക്കാണ് പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര തുടങ്ങുക. 14ന് വൈകിട്ട് ഘോഷയാത്ര സന്നിധാനത്തെത്തും. തുടർന്ന് അയ്യപ്പന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. പിന്നാലെ പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിയും. ഇതേസമയം, ആകാശത്ത് മകര നക്ഷത്രവും ദൃശ്യമാകും.
തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണങ്ങൾ ഇതിനോടകം ഏർപ്പെടുത്തിക്കഴിഞ്ഞു. വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിങ് എന്നിവ നിജപ്പെടുത്തി. സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങൾ നിലയ്‌ക്കലിലേക്ക് മാറ്റി. നാളെ മുതൽ 14 വരെ മുക്കുഴി കാനനപാത വഴി ഭക്‌തർക്ക് പ്രവേശനമുണ്ടാകില്ല. തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ 14ന് പ്രായമായവരും കുട്ടികളും സന്നിധാനത്തേക്ക് എത്തുന്നത് ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് അഭ്യർഥിച്ചു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം