മലപ്പുറം: മുസ്‌ലിം ലീഗിന്റെ പുതിയ സംസ്‌ഥാന അധ്യക്ഷനാകാൻ സാദിക്കലി ശിഹാബ് തങ്ങള്‍. മുസ്‌ലിം ലീഗിന്റെ അധ്യക്ഷനായിരുന്ന സയ്യിദ് ഹൈദരലി തങ്ങള്‍ വിടവാങ്ങിയ സാഹചര്യത്തിലാണ് സാദിക്കലി ശിഹാബ് തങ്ങളെ ലീഗിന്റെ അധ്യക്ഷനാക്കാന്‍ ലീഗ് ഉന്നതകാര്യ സമിതി ഒരുങ്ങുന്നത്. തിങ്കളാഴ്‌ച വൈകീട്ടോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് ഉച്ചയ്‌ക്ക് 12.40 ഓടെയാണ് മുസ്‌ലിം ലീഗിന്റെ സംസ്‌ഥാന അധ്യക്ഷനും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്‌ഥാന വൈസ് പ്രസിഡണ്ടുമായ ഹൈദരലി തങ്ങള്‍ അന്തരിച്ചത്. അർബുദ ബാധയെ തുടർന്ന് ചികിൽസയിലിരിക്കെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വയറ്റില്‍ അര്‍ബുദം ബാധിച്ചതിനെ തുടർന്ന് മാസങ്ങളായി ചികിൽസയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ കുറച്ചു ദിവസമായി മോശം നിലയിൽ തുടരുകയായിരുന്നു.
കേരളീയ രാഷ്‌ട്രീയ- സാംസ്‌കാരിക രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്‌തിത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. മുഹമ്മദലി ശിഹാബ് തങ്ങള്‍ വിടവാങ്ങിയതോടെ ലീഗിന്റെ നേതൃത്വം ഏറ്റെടുത്ത തങ്ങള്‍ 12 വര്‍ഷം സംസ്‌ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ചു. കർക്കശ നിലപാടുകൾക്ക് പ്രസിദ്ധനായിരുന്ന ഹൈദരലി ശിഹാബ് തങ്ങൾക്ക് സുന്നി സംഘടനകളുടെ നേതൃസ്‌ഥാനവും മുസ്‌ലിം ലീഗിന്റെ അധ്യക്ഷ സ്‌ഥാനവും ഒരുമിച്ചു കൊണ്ടുപോകാൻ സാധിച്ചു.
തിങ്കളാഴ്‌ച രാവിലെ 9ന് പാണക്കാട് ജുമാമസ്‌ജിദിലാണ് ഖബറടക്കം നടക്കുക.
Most Read: യുപിയിൽ അവസാനഘട്ട പോളിംഗ് നാളെ