കാസർഗോഡ്: തിരുവനന്തപുരം പാങ്ങോട് ഭരതന്നൂർ സജിത് ഭവനിൽ ബി സജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം നാവായിക്കുളം മരുതിക്കുന്ന് സ്വദേശി എസ് നസീറിനെയാണ് (38) അറസ്‌റ്റ് ചെയ്‌തത്. തളങ്കര നുസ്രത്ത് റോഡിൽ വാടക ക്വാർട്ടേഴ്‌സിലാണ് നിർമാണ തൊഴിലാളിയായ സജിത്ത് താമസിച്ചിരുന്നത്. ഇയാളുടെ തൊട്ടടുത്ത മുറിയിലാണ് നസീറും താമസിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള വ്യക്‌തി വൈരാഗ്യമാണ് കൊലയ്‌ക്ക് കാരണം.
സജിത്തും നസീറും ഒരാഴ്‌ചയായി തുടരുന്ന ശത്രുതയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ക്വാർട്ടേഴ്‌സിൽ ഇതര സംസ്‌ഥാന തൊഴിലാളിയുടെ പണം നഷ്‌ടപെട്ടതുമായി ബന്ധപ്പെട്ട് സജിത്തിനെതിരെ ആരോപണം ഉയർന്നിരുന്നു. തുടർന്ന് തൊഴിലാളികൾ ചേർന്ന് സജിത്തിനെ തടഞ്ഞുവെച്ചു. ഈ വിഷയത്തിൽ സജിത്തിനെ നസീർ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. തുടർന്ന് കഴിഞ്ഞ ഞായറാഴ്‌ച മദ്യപിച്ചെത്തിയ നസീർ വാക്കുതർക്കത്തിനിടെ സജിത്തിനെ കുത്തുകയായിരുന്നു. കുത്തേറ്റ സജിത്ത് നസീറിനെ പിടിക്കാൻ ഓടുന്നതിനിടെ സമീപത്തെ മൈതാനത്ത് വീണ് മരിക്കുകയായിരുന്നു.
രക്‌തം വാർന്ന് മരിച്ചതെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. വയറിന്റെ വലതുഭാഗത്ത് 7.5 സെന്റീമീറ്റർ നീളത്തിലാണ് മുറിവ്. സംഭവത്തിന് ശേഷം ഒളിവിൽപോയ നസീറിനെ ബാർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കുമ്പളയിൽ നിന്നാണ് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. കാസർഗോഡ് ഡിവൈഎസ്‍പി പി ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിൽ കാസർഗോഡ് ടൗൺ ഇൻസ്‌പെക്‌ടർ പി അജിത്ത് കുമാറിനാണ് അന്വേഷണ ചുമതല.
Most Read: നിയമം പാലിക്കാതെ കാർ ഉപയോഗം; നടൻ ജോജുവിനെതിരെ പരാതി