ന്യൂഡെൽഹി: സ്വവർഗ വിവാഹത്തെ പിന്തുണച്ച് ഡെൽഹി ബാലാവകാശ കമ്മീഷൻ. സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കാനും പിന്തുടർച്ചാ അവകാശത്തിനും നിയമപരമായ പിന്തുണ നൽകണമെന്നും ചൂണ്ടിക്കാട്ടി ഡെൽഹി ബാലാവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ ഹരജി നൽകി. ഹരജി ഈ മാസം 18ന് കോടതി പരിഗണിക്കും.
സ്വവർഗ വിവാഹം കുട്ടികളിൽ ഉണ്ടാക്കുന്ന ആഘാതം സംബന്ധിച്ച് കമ്മിഷൻ പഠനം നടത്തിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. നിരവധി രാജ്യങ്ങളിൽ സ്വവർഗ വിവാഹം ചെയ്യുന്ന ദമ്പതികൾക്ക് കുട്ടികളെ നിയമപരമായി ദത്തെടുക്കാനുള്ള അവകാശമുണ്ട്. സ്വവർഗ കുടുംബങ്ങളിൽ വളരുന്ന ഈ കുട്ടികളുടെ മാനസിക ആഘാതത്തെ കുറിച്ചുള്ള ആശങ്കകൾക്ക് അടിസ്‌ഥാനമില്ല. സ്വവർഗ വിവാഹം നിയമപരമാക്കിയ നിരവധി രാജ്യങ്ങളിൽ ഇത്തരം പ്രശ്‌നങ്ങൾ ഇല്ലെന്നും ഡെൽഹി ബാലാവകാശ കമ്മീഷൻ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി ഹൈദരാബാദിൽ ഒന്നിച്ചു കഴിയുന്ന സ്വവർഗ പങ്കാളികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏപ്രിൽ 18ന് പരിഗണിക്കും. വാദം തൽസമയം ജനങ്ങളെ കാണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന്, കോടതി വെബ്സൈറ്റിലും യുട്യൂബിലും തൽസമയം സംപ്രേഷണം ചെയ്യും. വളരെ പ്രാധാന്യമുള്ള വിഷയമാണിതെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി.
ഈ വിഷയത്തിലെ ഏത് തീരുമാനവും സമൂഹത്തിൽ വലിയ സ്വാധീനം ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഭരണഘടനാ കേസായി വിഷയം പരിഗണിക്കുമെന്നും കോടതി അറിയിച്ചു. പത്ത് വർഷമായി ഹൈദരാബാദിൽ ഒന്നിച്ചു കഴിയുന്ന സ്വവർഗ പങ്കാളികളാണ് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരം സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
കഴിഞ്ഞ മാസങ്ങളിൽ കുറഞ്ഞത് നാല് സ്വവർഗ ദമ്പതികൾ എങ്കിലും വിവാഹം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. അതേസമയം, സ്വവർഗ വിവാഹങ്ങളെ എതിർത്ത് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സ്വവർഗ വിവാഹത്തിന് നിയമപരമായ സാധുത നൽകരുതെന്നാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഭർത്താവ്, ഭാര്യ, അവർക്കുണ്ടാകുന്ന കുട്ടികൾ എന്ന ഇന്ത്യൻ കുടുംബ സങ്കൽപ്പത്തോട് ചേരുന്നതല്ല സ്വവർഗ വിവാഹമെന്നാണ് കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.
Most Read: തലസ്‌ഥാനത്ത് മഴയിൽ വ്യാപക നാശനഷ്‌ടം; മൂന്ന് ദിവസം കൂടി മഴ തുടരും