കോഴിക്കോട്: ജില്ലയിൽ നിപ രോഗബാധ സ്‌ഥിരീകരിച്ച ചാത്തമംഗലത്ത് നിന്നും വവ്വാലുകളെ പിടികൂടി സാംപിൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ ഇന്ന് ആരംഭിക്കും. നിലവിൽ രോഗബാധ ഉണ്ടായതിന്റെ ഉറവിടം കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം.
രോഗം ബാധിച്ചു മരിച്ച പന്ത്രണ്ട് വയസുകാരന്റെ വീട് സ്‌ഥിതി ചെയ്യുന്ന മുന്നൂരിനടുത്ത് വവ്വാലുകളുടെ ആവാസ കേന്ദ്രങ്ങൾ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ വല കെട്ടി രാത്രിയോടെ വവ്വാലുകളെ പിടികൂടാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘമാണ് വവ്വാലുകളെ പിടികൂടുക. ഒപ്പം മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്‌ഥരുടെ സഹായവും ഉണ്ടാകും.
നിപ ബാധിച്ചു മരിച്ച 12 വയസുകാരന്റെ സമ്പർക്ക പട്ടികയിൽ ഉള്ള കൂടുതൽ ആളുകളുടെ പരിശോധന ഫലം ഇന്ന് പുറത്തു വരും. ഇതിനോടകം 68 പേരുടെ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. നിലവിൽ 64 പേരാണ് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
Read also: കർണാലിൽ കർഷക സമരം മുറുകുന്നു; കൂടുതൽ കർഷകർ സമര ഭൂമിയിലേക്ക്