പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂൺ ആണ് പിടിയിലായത്. ഇന്ന് രാവിലെയാണ് ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം പത്തായി.
ഒളിവിലായിരുന്ന ഹാറൂണിനായി ഒരുമാസം മുൻപ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇയാളാണ് കേസിലെ മുഖ്യ സൂത്രധാരനെന്നാണ് പോലീസ് പറയുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളടക്കം നാലുപ്രതികളെയാണ് ഇനി പിടികൂടാനുള്ളത്. ഇതില്‍ മൂന്ന് പ്രതികള്‍ കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ പങ്കുള്ളവരാണ്. പ്രതികളെല്ലാം എസ്‌ഡിപിഐ- പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പ്രാദേശിക ഭാരവാഹികളുമാണെന്നാണ് പോലീസ് പറയുന്നത്.
2021 നവംബർ 15നാണ് മമ്പറത്ത് ആർഎസ്എസ് പ്രാദേശിക നേതാവ് സഞ്‌ജിത്ത് പട്ടാപകൽ ഭാര്യയുടെ മുന്നിൽ വെച്ച് വെട്ടേറ്റ് മരിച്ചത്. ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്‌ജിത്തിനെ അഞ്ചംഗ സംഘം കാറിടിച്ച് വീഴ്‌ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
Also Read: ട്രാൻസ് യുവതി അനന്യയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ