മുംബൈ: ഐപിഎല്ലിൽ രാജസ്‌ഥാൻ ഇന്ന് ബാംഗ്‌ളൂരിനെ നേരിടും. മുംബൈയിൽ വൈകിട്ട് ഏഴരക്കാണ് കളി തുടങ്ങുക. തുടർച്ചയായ മൂന്നാം ജയത്തിനായാണ് രാജസ്‌ഥാൻ റോയൽസ് ഇറങ്ങുന്നത്. മുൻപെങ്ങുമില്ലാത്ത ആത്‌മ വിശ്വാസത്തിലാണ് സഞ്‌ജു സാംസണും സംഘവും. ഹൈദരാബാദിനെതിരെയും മുംബൈക്കെതിരെയും കടലാസിലെ കരുത്ത് കളത്തിലും കാണിക്കാൻ അവർക്കായി.
ബട്‍ലറും സഞ്‌ജുവും ഹെറ്റ്മയറും ദേവ്ദത്തുമെല്ലാം ബാറ്റിംഗ് കരുത്ത് തെളിയിച്ച് കഴിഞ്ഞു. മുൻനിര താരങ്ങൾ ക്രീസിൽ നിലയുറപ്പിച്ചാൽ സ്‌കോർ ബോർഡിന് റോക്കറ്റ് വേഗമുറപ്പ്. യശസ്വീ ജയ്സ്വാൾ കൂടി ഫോമിലേക്കെത്തിയാൾ ബാറ്റിംഗ് നിര ഭദ്രം. ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്‌ണ, നവദീപ് സെയ്‌നി, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ എന്നിവരുൾപ്പെട്ട ബൗളിംഗ് നിരയും സന്തുലിതമാണ്.
മറുവശത്ത് പതിവുപോലെ പ്രവചനങ്ങൾക്ക് പിടികൊടുക്കാതെയാണ് ബാംഗ്‌ളൂർ നീങ്ങുന്നത്. പഞ്ചാബിനോട് തോറ്റ് തുടങ്ങിയ ബാംഗ്‌ളൂർ കൊൽക്കത്തയെ മറികടന്ന് വിജയവഴിയിലെത്തി. നായകൻ ഡുപ്ളെസി, വിരാട് കോഹ്‌ലി, ദിനേശ് കാർത്തിക് എന്നിവരിലാണ് റൺസ് പ്രതീക്ഷ. ഇവരിൽ രണ്ടുപേരെങ്കിലും പിടിച്ചു നിന്നില്ലെങ്കിൽ ടീം വിയർക്കും.
വാനിന്ദു ഹസരംഗയുടെ ഓൾറൗണ്ട് മികവിലും ആർസിബി പ്രതീക്ഷ പുലർത്തുന്നുണ്ട്. പവർപ്ളേയിലും ഡെത്ത് ഓവറുകളിലും ഡേവിഡ് വില്ലിയും ഹർഷൽ പട്ടേലും മുഹമ്മദ് സിറാജുമൊക്കെ എങ്ങനെ പന്തെറിയുന്നുവെന്നതും ഇന്നത്തെ മൽസരത്തിൽ ടീമിന് നിർണായകമാവും.
Read Also: കെഎസ്ഇബി ചെയർമാനെതിരെ ഇന്ന് ഇടത് സംഘടനയുടെ സത്യാഗ്രഹം